നിമിഷപ്രിയയുടെ വധശിക്ഷ 16 ന് നടപ്പാക്കും; മെസ്സേജ് ലഭിച്ചെന്ന് ഭർത്താവ്

പാലക്കാട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ ഈ മാസം 16 ന് വധശിക്ഷയ്ക്ക് വിധേയയാക്കുമെന്ന് കുടുംബത്തെ അറിയിച്ചു. നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷ പ്രിയ ഇപ്പോൾ യെമനിലെ സനയിലെ സെൻട്രൽ പ്രിസണിലാണ് തടവിലുള്ളത്.


ജയിലിൽ നിന്നും കഴിഞ്ഞയാഴ്ച വാട്‌സ് ആപ്പ് ടെക്സ്റ്റിലൂടെയും വോയ്‌സ് മെസ്സേജിലൂടെയുമാണ് നിമിഷ പ്രിയ വധശിക്ഷയുടെ കാര്യം അറിയിച്ചതെന്ന് ടോമി തോമസ് പറഞ്ഞത്. ജയിൽ ചെയർമാനാണ് വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനവും തീയതിയും അറിയിച്ചതെന്ന് നിമിഷപ്രിയ അറിയിച്ചതായും ടോമി തോമസ് വ്യക്തമാക്കി.


ശിക്ഷ നടപ്പാക്കുന്ന തീയതിയെക്കുറിച്ച് പറഞ്ഞ നിമിഷപ്രിയ വളരെ അസ്വസ്ഥയായിരുന്നു. മോചനത്തിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സന്ദേശങ്ങളിലൂടെ താൻ ആശ്വസിപ്പിച്ചുവെന്ന് ടോമി തോമസ് കൂട്ടിച്ചേർത്തു. പാലക്കാട് സ്വദേശിയാണ് നിമിഷ പ്രിയ. നിമിഷപ്രിയയെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ടോമി തോമസ് കഴിഞ്ഞദിവസം ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടിരുന്നു. ചാണ്ടി ഉമ്മൻ എംഎൽഎയ്‌ക്കൊപ്പമാണ് ടോമി തോമസ് ഗവർണറെ കണ്ടത്.


ഗവർണർ തന്റെ മുന്നിൽ വെച്ചു തന്നെ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുവെന്നും, തന്നാൽ കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പു നൽകിയെന്നും ടോമി തോമസ് പറഞ്ഞു. യെമനിലുള്ള നിമിഷപ്രിയയുടെ അമ്മയുമായും ഗവർണർ ഫോണിലൂടെ സംസാരിച്ചു. ഗവർണർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ പ്രേമകുമാരി, മകളുടെ ജീവൻ രക്ഷിക്കണമെന്ന് അപേക്ഷിച്ചു. പ്രേമകുമാരിയെ ആശ്വസിപ്പിച്ച ഗവർണർ, എല്ലാ വഴിക്കും ശ്രമിക്കുന്നുണ്ടെന്നും പല തട്ടിലുള്ളവരുമായി ആശയവിനിമയം നടത്തി വരികയാണെന്നും അറിയിച്ചു.


അതേസമയം വധശിക്ഷ തീയതി തീരുമാനിച്ചത് സംബന്ധിച്ച്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെയും സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയിലെയും ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയ്ക്ക് യെമനിൽ എംബസി ഇല്ല. നിമിഷപ്രിയയെ തടവിൽ പാർപ്പിച്ചിട്ടുള്ള ഹൂത്തി നിയന്ത്രണത്തിലുള്ള സനയിൽ നേരിട്ടുള്ള നയതന്ത്ര ഇടപെടൽ ബുദ്ധിമുട്ടാണ്. ആഭ്യന്തര സംഘർഷം നടന്നുകൊണ്ടിരിക്കുന്ന യെമനിൽ വിദേശരാജ്യങ്ങൾക്കുള്ള നിയന്ത്രണം ദൗത്യത്തെയും ആശയവിനിമയത്തെയും ഏറെ സങ്കീർണ്ണമാക്കുന്നു.

2017 ജൂലൈയിൽ യെമൻ വ്യവസായി തലാൽ അബ്ദോ മെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2020 ലാണ് നിമിഷ പ്രിയയെ യെമൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരെ നിമിഷപ്രിയ സമർപ്പിച്ച അപ്പീൽ 2023 നവംബറിൽ യെമൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ തള്ളുകയായിരുന്നു. യെമൻ നിയമപ്രകാരം ഇരയുടെ കുടുംബം ദിയാധനം ( ബ്ലഡ് മണി) സ്വീകരിച്ച് മാപ്പ് നൽകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

Previous Post Next Post