ജോലിക്ക് കയറി പിറ്റേന്ന് കൂത്തുപറമ്ബ് വെടിവെപ്പിന് ഉത്തരവിട്ടു, IB ഡയറക്ടര്‍; ഇപ്പോള്‍ DGP പദവിയിലേക്ക്,കേരളത്തില്‍ത്തന്നെ ഒട്ടേറെ വർഷത്തെ പ്രവർത്തനപരിചയമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് പുതിയ പോലീസ് മേധാവിയാകാനൊരുങ്ങുന്ന റവാഡ എ.ചന്ദ്രശേഖർ.

സംസ്ഥാനത്തെ നിർണായകമായ പല കേസുകളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. 1991-ലെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര ഇന്റലിജൻസ് സ്പെഷ്യല്‍ ഡയറക്ടർ ചുമതല ഉള്‍പ്പെടെ വഹിച്ചിട്ടുണ്ട്. തിങ്കളാഴ്ച വിരമിക്കുന്ന ഷേക്ക് ദർവേഷ് സാഹിബിൻറെ പിൻഗാമിയായാണ് അദ്ദേഹം ചുമതലയേറ്റെടുക്കുക.
കണ്ണൂർ എ.എസ്.പി. ആയിരിക്കേ റവാഡ ചന്ദ്രശേഖറാണ് കൂത്തുപറമ്ബ് വെടിവെപ്പിന് നേതൃത്വം നല്‍കിയത്. സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നവുമായി ബന്ധപ്പെട്ട് മന്ത്രി എം.വി. രാഘവനെ കരിങ്കൊടി കാണിക്കാൻ കൂത്തുപറമ്ബിലെത്തിയതായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ. കൂത്തുപറമ്ബില്‍ അർബൻ സഹകരണ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു രാഘവൻ. ഇരമ്ബിയെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുനേരെ പോലീസ് ലാത്തിവീശി. തുടർന്ന് കല്ലേറും സംഘർഷവുമുണ്ടായി. കണ്ണീർവാതക ഷെല്ലുകളടക്കം പ്രയോഗിച്ചിട്ടും പ്രതിഷേധം നിലയ്ക്കാതായതോടെ പോലീസ് നിറയൊഴിച്ചു. അന്ന് ആ വെടിവെപ്പിന് നേതൃത്വംനല്‍കിയത് റവാഡയായിരുന്നു. അഞ്ചുപേർക്കാണ് ജീവൻ നഷ്ടമായത്. എഎസ്പിയായി നിയമിതനായി പിറ്റേന്നുതന്നെയായിരുന്നു ഇത്. ഇതോടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കയ്പ്പുനിറഞ്ഞതായി.

യുപിഎസ്.സി അംഗീകരിച്ച പോലീസ് മേധാവിപ്പട്ടികയില്‍ രണ്ടാമനാണ് റവാഡ ചന്ദ്രശേഖർ. കേന്ദ്ര അംഗീകാരത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറിയ ശേഷം റവാഡ ചന്ദ്രശേഖർ മുഖ്യമന്ത്രിയെ കണ്ട് സംസ്ഥാന പോലീസ് മേധാവിയാകാനുള്ള താത്പര്യം അറിയിച്ചിരുന്നു. പട്ടികയില്‍നിന്ന് സ്വമേധയാ ഒഴിയാൻ റവാഡ ചന്ദ്രശേഖറിനുമേല്‍ സമ്മർദമുണ്ടായിരുന്നു എന്ന വാർത്തകള്‍ക്കിടെയാണ് അദ്ദേഹം കേരളത്തിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.

കേന്ദ്ര ഇന്റലിജന്റ്സ് ബ്യൂറോയില്‍ സ്പെഷ്യല്‍ ഡയറക്ടറായ റവാഡ ചന്ദ്രശേഖറിനെ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷാസെക്രട്ടറിയായി നിയമിച്ചിരുന്നു. ഓഗസ്റ്റ് ഒന്നുമുതലായിരുന്നു ഈ നിയമനം. ഇതിനിടെയാണ് കേരളത്തില്‍ പോലീസ് മേധാവിയാകാനുള്ള താല്‍പര്യം അദ്ദേഹം അറിയിച്ചത് എന്നതും ശ്രദ്ധേയമായിരുന്നു.

എഡിജിപി എം.ആർ. അജിത്കുമാറിനെ അടുത്ത പോലീസ് മേധാവിയാക്കാനായിരുന്നു സർക്കാരിന് താല്‍പര്യം. അതനുസരിച്ചാണ് സർക്കാർ പട്ടിക നല്‍കിയിരുന്നതും. എന്നാല്‍, എം.ആർ. അജിത്കുമാറിന് 30 വർഷത്തെ സർവീസ് പൂർത്തിയായിട്ടില്ലെന്നും ഡിജിപിപദവിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുപിഎസ്സി പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.

തലശ്ശേരി എഎസ്പി ആയാണ് റവാഡയുടെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി, തിരുവനന്തപുരം പോലീസ് കമ്മിഷണർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്ന് നേരേ പോലീസ് മേധാവി സ്ഥാനത്തെത്തുന്നയാള്‍ എന്നൊരു പ്രത്യേകതയും റവാഡയുടെ സ്ഥാനാരോഹണത്തിലുണ്ട്. ഐബിയില്‍ സ്പെഷ്യല്‍ ഡയറക്ടറായിരിക്കെയാണ് കേരളത്തിലേക്ക് വരുന്നത്.

Previous Post Next Post