ഓസ്ട്രേലിയയുടെ ​ഗ്ലെൻ മാക്‌സ്‌വെൽ ഏകദിനത്തിൽ നിന്ന് വിരമിച്ചു

സിഡ്‌നി: ഏകദിന ക്രിക്കറ്റിൽ നിന്നു അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടൽ ഗ്ലെൻ മാക്‌സ്‌വെൽ (Glenn Maxwell). ടി20യിൽ തുടർന്നും കളിക്കുമെന്ന് താരം വ്യക്തമാക്കി. താരത്തിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തു തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്. ഓസ്ട്രേലിയക്കൊപ്പം രണ്ട് തവണ ലോകകപ്പ് നേടിയിട്ടുണ്ട്.


13 വർഷം നീണ്ട ഏകദിന കരിയറിനാണ് താരം വിരാമമിട്ടത്. 149 ഏകദിന പോരാട്ടത്തിൽ നിന്നു 3,990 റൺസ് നേടി. 33.81 ആണ് ആവറേജ്. 126.70 ആണ് സ്‌ട്രൈക്ക് റേറ്റ്. 77 വിക്കറ്റുകളും 91 ക്യാച്ചുകളും ഏകദിനത്തിലുണ്ട്.


2023ൽ ഓസ്‌ട്രേലിയക്ക് ഏകദിന ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരമാണ് മാക്‌സ്‌വെൽ. ഏകദിന ലോകകപ്പ് ചരിത്രത്തിലെ തന്നെ അസാമാന്യമായൊരു ഇന്നിങ്‌സ് കളിച്ച താരം കൂടിയാണ് മാക്‌സ്‌വെൽ.


2023 ലോകകപ്പിൽ വാംഖഡെ സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തിൽ ഇരട്ട സെഞ്ച്വറി നേടി മാക്‌സ്‌വെൽ ചരിത്രമെഴുതിയിരുന്നു. ഇരട്ട സെഞ്ച്വറി എന്നതിനേക്കാൾ ആ മത്സരത്തിൽ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ താരം ടീമിനെ ജയത്തിലേക്ക് നയിച്ചു എന്നതാണ് പ്രത്യേകത.

അഫ്ഗാനിസ്ഥാൻ അന്ന് 291 റൺസാണ് ഓസീസിനെതിരെ അടിച്ചത്. മറുപടി തുടങ്ങിയ ഓസീസ് പക്ഷേ അമ്പരപ്പിക്കുന്ന രീതിയിൽ തകരുന്ന കാഴ്ചയായിരുന്നു. അവർ ഒരു ഘട്ടത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 91 റൺസെന്ന പരിതാപകരമായ അവസ്ഥയിലുമായി.


എന്നാൽ പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് അവിശ്വസനീയമായ ഒരു പോരാട്ട വീര്യമാണ്. 128 പന്തുകൾ നേരിട്ട് 21 ഫേറും 10 സിക്‌സും സഹിതം മാക്‌സ്‌വെൽ പുറത്താകാതെ നേടിയത് 201 റൺസ്! പരിക്കിന്റെ വേവലാതികളെ വക വയ്ക്കാതെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ കൂട്ടുപിടിച്ചാണ് മാക്‌സി അന്ന് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ഒറ്റയാൾ പോരാട്ടത്തിലൂടെ 46.5 ഓവറിൽ 293 റൺസിൽ ഓസീസിനെ എത്തിച്ച് ടീമിനു അവിസ്മരണീയ വിജയമാണ് താരം അന്നു സമ്മാനിച്ചത്. വിജയിക്കുമ്പോഴേക്കും പരിക്കിന്റെ മൂർധന്യത്തിൽ താരം ക്രീസിൽ വീണു പോയിരുന്നു.


ലോകകപ്പ് ചരിത്രത്തിൽ മാത്രമല്ല, ഏകദിന ക്രിക്കറ്റിൽ പോലും അതുവരെ ആരും അത്തരമൊരു ഐതിഹാസിക ബാറ്റിങ് പുറത്തെടുത്തിട്ടില്ല.

Previous Post Next Post