സ്വരാജും അന്‍വറും മോഹന്‍ ജോര്‍ജും പത്രിക സമര്‍പ്പിച്ചു; നിലമ്പൂര്‍ പോരാട്ടച്ചൂടിലേക്ക്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി, ബിജെപി, തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക ( nomination paper ) സമർപ്പിച്ചു. ഇതോടെ നിലമ്പൂരിലെ മത്സരരംഗം ചൂടേറി. രാവിലെ 11 മണിക്ക് പ്രകടനമായെത്തിയാണ് എം സ്വരാജ് ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചത്. എ വിജയരാഘവൻ, പി കെ സൈനബ, ഇ എൻ മോഹൻദാസ് തുടങ്ങിയ സിപിഎം നേതാക്കൾ സ്വരാജിന് ഒപ്പമുണ്ടായിരുന്നു.


ആരു മത്സരിച്ചാലും തന്റെ വിജയപ്രതീക്ഷയ്ക്ക് ഒരു മങ്ങലുമില്ലെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പിന്നാലെ പി വി അൻവറും നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ പ്രകടനമായെത്തിയാണ് അൻവർ നിലമ്പൂർ താലൂക്ക് ഓഫീസിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. വന്യജീവികൾ അളുകളെ കൊല്ലുമ്പോൾ അവർക്ക് 10 ലക്ഷം രൂപയുടെ ചെക്കെഴുതി വെച്ചിട്ടുള്ള മന്ത്രിയുള്ള നാടാണ് നമ്മുടേത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പി വി അൻവർ പറഞ്ഞു.


ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജും ഉച്ചയ്ക്ക് ശേഷം നാമനിർദേശ പത്രിക സമർപ്പിച്ചു. നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായിട്ടാണ് ബിജെപി സ്ഥാനാർത്ഥിയും നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന നേതാവ് പി കെ കൃഷ്ണദാസ്, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ പ്രകടനത്തിൽ പങ്കുചേർന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മത്സരിക്കാൻ വിമുഖത കാണിച്ചതിന് ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനു ശേഷമാണ് അഡ്വ. മോഹൻ ജോർജിനെ നാടകീയമായി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്.


നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, എസ്ഡിപിഐ സ്ഥാനാർത്ഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുൾപ്പെടെ നാലുപേർ പത്രിക നൽകിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലു മണിക്ക് നിലമ്പൂർ കോടതിപ്പടിയിലാണ് കൺവെൻഷൻ. എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു.

Previous Post Next Post