'പ്രശ്‌നപരിഹാരമല്ല, ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം'

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധി സംബന്ധിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട ഡോക്ടര്‍ ഹാരിസ് ചിറക്കലിന്റെ നടപടിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച്‌ എന്‍ പ്രശാന്ത് ഐഎഎസ്.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് എന്‍ പ്രശാന്തിന്റെ പ്രതികരണം.

വിവരാവകാശത്തിന്റെ കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്‌നവും ഇല്ല. ദേശസുരക്ഷയോ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന കാര്യങ്ങളൊന്നും കേരളത്തില്‍ തല്‍ക്കാലം ഇല്ല. അതായത്, ഐഎഎസുകാരും ഡോക്ടറും, എഞ്ചിനീയറും, ടീച്ചറും - ആരും തന്നെ സീക്രറ്റ് സര്‍വ്വീസിലല്ല, പബ്ലിക് സര്‍വ്വീസിലാണ്. എന്ന് എന്‍ പ്രശാന്ത് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മനുഷ്യരാണ്. ആത്മാഭിമാനവും മനുഷ്യവികാരങ്ങളും പരിമിതികളും ഉള്ള സാധാരണക്കാരാണിവര്‍. ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷന്‍ ചെയ്യാനും ബുദ്ധിമുട്ടാണ്. കൊളോണിയല്‍ ഹാങ്ങോവര്‍ മാറാത്തവര്‍ക്കും രാജഭരണ വൈബ്‌സ് കൊണ്ട് നടക്കുന്നവര്‍ക്കും പ്രശ്‌നപരിഹാരമല്ല, ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം എന്നും എന്‍ പ്രശാന്ത് പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ലഭ്യമാകാത്തതോടെ ശസ്ത്രക്രിയകള്‍ മാറ്റിയെന്നും നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായില്ലെന്നുമായിരുന്നു യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ ഫെയ്‌സ്ബുക്കില്‍ ആരോപിച്ചത്. ഉപകരണങ്ങള്‍ എത്തിക്കാന്‍ ഒരു രൂപയുടെ പോലും പര്‍ച്ചേസിങ് പവര്‍ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകള്‍ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞു രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചു മടുത്തു. ജോലി രാജിവയ്ക്കാന്‍ മുതിരേണ്ടി വരുമെന്നുമായിരുന്നു ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ പറഞ്ഞത്. പിന്നാലെ ഡോക്ടറുടെ വാദം അടിസ്ഥാനമില്ലാത്താതാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിലുണ്ടായ കാലതാമസം സാങ്കേതികം മാത്രമാണെന്നും ഒറ്റദിവസം മാത്രമാണ് പ്രശ്നമുണ്ടായതെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. വിവാദമായതിന് പിന്നാലെ ഡോക്ടര്‍ കുറിപ്പ് പിന്‍വലിച്ചെങ്കിലും ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചിരുന്നു. പരാമര്‍ശത്തിന്റെ പേരില്‍ ഡോക്ടര്‍ക്ക് എതിരെ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് എന്‍ പ്രശാന്തിന്റെ പ്രതികരണം.

എന്‍ പ്രശാന്തിന്റെ പോസ്റ്റ് പൂര്‍ണ രൂപം-

വിവരാവകാശത്തിന്റെ കാലത്ത് ഫേസ്ബുക്കില്‍ തുറന്ന് പറയാനും എഴുതാനും പറ്റാത്ത ഒരു വിഷയവും പ്രശ്‌നവും ഇല്ല- ദേശസുരക്ഷയോ അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന കാര്യങ്ങളൊന്നും ഈ കൊച്ചു കേരളത്തില്‍ തല്‍ക്കാലം ഇല്ല. അതായത്, IAS കാരും, ഡോക്ടറും, എഞ്ചിനീയറും, ടീച്ചറും - ആരും തന്നെ സീക്രറ്റ് സര്‍വ്വീസിലല്ല, പബ്ലിക് സര്‍വ്വീസിലാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മനുഷ്യരാണ്. ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷന്‍ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്. ആത്മാഭിമാനവും മനുഷ്യവികാരങ്ങളും പരിമിതികളും ഉള്ള സാധാരണക്കാരാണിവര്‍.

കൊളോണിയല്‍ ഹാങ്ങോവര്‍ മാറാത്തവര്‍ക്കും രാജഭരണ വൈബ്‌സ് കൊണ്ട് നടക്കുന്നവര്‍ക്കും പ്രശ്‌നപരിഹാരമല്ല, ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം. തുറന്ന് പറച്ചിലും പൊതു ചര്‍ച്ചയും ജനാധിപത്യത്തില്‍ സാധാരണയാണ് എന്ന സത്യം 'പ്രബുദ്ധ' കേരളം മനസ്സിലാക്കിയാല്‍ നന്ന്.
Previous Post Next Post