ലഹരി പാര്‍ട്ടി, ഗുണ്ടാ വിളയാട്ടം; പൊലീസ് ജീപ്പുകള്‍ അടിച്ചു തകര്‍ത്തു; ഒടുവില്‍ ബലം പ്രയോഗിച്ച്‌ കീഴടക്കല്‍

നെല്ലങ്കരയില്‍ പൊലീസിനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടിയത് സാഹസികമായി. ഗുണ്ടകള്‍ വിളയാടിയതോടെ പൊലീസും ബലം പ്രയോഗിക്കുകയായിരുന്നു.

ആക്രമണം നടത്തിയ ആറ് പേരെയും പൊലീസ് ശക്തമായ ബലപ്രയോഗത്തിലൂടെയും സാഹസികവുമായാണ് കീഴടക്കിയത്. ആക്രമണത്തിലും പൊലീസുദ്യോഗസ്ഥരുടെ ബലപ്രയോഗത്തിലും പരിക്കേറ്റ പ്രതികളെ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിച്ചു.

പ്രതിയായ ബ്രഹ്മജിത്തിന്റെ കൈയ്ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ജയന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അജു എന്നിവർക്കും പരിക്കേറ്റു.

ഒല്ലൂക്കര സ്വദേശികളായ കാട്ടുപറമ്ബില്‍ മുഹമ്മദ് അല്‍ത്താഫ് (34), കാട്ടുപറമ്ബില്‍ അല്‍ അഹദില്‍ (18), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂര്‍ തറയില്‍ വീട്ടില്‍ ഇവിന്‍ ആന്റണി (24), മൂര്‍ക്കനിക്കര സ്വദേശിയായ പടിഞ്ഞാറേ വീട്ടില്‍ ബ്രഹ്മജിത്ത് (22), നെല്ലിക്കുന്ന് സ്വദേശിയായ പുത്തൂര്‍ തറയില്‍ വീട്ടില്‍ ആഷ്മിര്‍ ആന്റണി (24), ചെമ്ബൂകാവ് സ്വദേശിയായ മറിയ ഭവനിലെ ഷാര്‍ബല്‍ (19) എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റു ചെയ്തത്.

കുറച്ചുപേര്‍ വീടിനടുത്ത് മദ്യപിച്ച്‌ പരസ്പരം അക്രമം നടത്തുന്നു എന്ന് എമര്‍ജന്‍സി നമ്ബരായ 112ലേക്ക് പ്രതികളിലൊരാളുടെ അമ്മ വിളിച്ചതിനെ തുടര്‍ന്ന് 15 മിനിറ്റിനുള്ളില്‍ കണ്‍ട്രോള്‍ റൂം വാഹനം സംഭവ സ്ഥലത്തെത്തി. പിന്നാലെ കണ്‍ട്രോള്‍ റൂം വാഹനത്തിനു നേരേയും പൊലീസുദ്യോഗസ്ഥരേയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

ലഹരി പാര്‍ട്ടിയ്ക്കിടെയാണ് ഗുണ്ടകള്‍ പൊലീസിനെ ആക്രമിച്ചത്. മൂന്ന് പൊലീസ് ജീപ്പുകളും ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു. കൊലക്കേസ് പ്രതിയാണ് ഇവരുടെ തലവൻ ബ്രഹ്മജിത്ത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കമ്ബിപ്പാരയും പട്ടിക വടികളുമായിട്ടായിരുന്നു ആക്രമണം. ആദ്യ വാഹനത്തിലെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിച്ചു. പിന്നീടെത്തിയ രണ്ട് പൊലീസ് വണ്ടിക്ക് നേരെയും ആക്രമണം ഉണ്ടായി. കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് ബ്രഹ്മജിത്ത് ഉള്‍പ്പെടെയുള്ള ആറ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
Previous Post Next Post