കൊച്ചി: വയനാടൻ കാടുകളിൽ താമസിക്കുന്ന കുടിയേറ്റ കർഷകരെയും ആദിവാസികളെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയവും വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വന പരിപാലന കാര്യക്ഷമത പഠന റിപ്പോർട്ട് ശുപാർശ നൽകി. രാജ്യത്തെ 438 ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിപാലനം വിലയിരുത്തിയ ഡോ. ഗൗതം താലുക്ദാർ അധ്യക്ഷനായ സമിതി വനപരിപാലനത്തിൽ കേരളത്തിലെ ഇരവികുളം ദേശീയോദ്യാനനത്തിന് കശ്‌മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനം നൽകി. രണ്ടു ഉദ്യാനങ്ങളും 92 .97 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ മതികെട്ടാൻ ഷോല (90 . 63) അഞ്ചാം സ്ഥാനവും, ചിന്നാർ (89 .94 ) ആറാം സ്ഥാനവും കരസ്ഥമാക്കി. 21 സംരക്ഷിത വനങ്ങൾ ഉള്ള കേരളം ദേശീയ തലത്തിൽ രണ്ടാം സ്ഥാനം തേടി. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനാണ് ഒന്നാം സ്ഥാനം.
"വയനാട് വന്യജീവി സങ്കേതത്തിൽ 67 ആദിവാസി ഊരുകൾ ഉൾപ്പടെ നിരവധി ഗ്രാമങ്ങളുണ്ട്. ഇത് മനുഷ്യ വന്യജീവി സംഘർഷത്തിന് ഇടയാക്കുന്നത് കൂടാതെ വന പരിപാലനത്തിനും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. മനുഷ്യ വാസ മേഖലയിലെ കന്നുകാലികളുടെ സാന്നിധ്യവും വെല്ലുവിളിയാണ്. ഈ ഗ്രാമങ്ങളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളെ വനത്തിനു പുറത്തേക്കു പുനരധിവസിപ്പിക്കണം. വനത്തിന്റെ ജൈവ വൈവിധ്യം തകർക്കുന്ന മഞ്ഞകൊന്ന പോലെയുള്ള അധിനിവേശസസ്യങ്ങൾ നശിപ്പിക്കണം. കൂടാതെ ദക്ഷിണ വയനാട് ഡിവിഷനിൽ പെട്ട ചെതലത്ത് റേഞ്ചിനെ വയനാട് ദേശീയോദ്യാനവുമായി ബന്ധിപ്പിച്ചു ഇവിടത്തെ ആനത്താര സംരക്ഷിക്കണം," റിപ്പോർട്ട് പറയുന്നു.
വയനാട് വന്യജീവി സങ്കേതത്തിൽ 110 ഗ്രാമങ്ങളിലായി 2613 കുടുംബങ്ങളാണുള്ളത്. മൊത്തം ജനസംഖ്യ 10,600 വരും. ഇതിൽ 67 ഗ്രാമങ്ങൾ ആദിവാസി ഊരുകളാണ്. ഇവരെ മുഴുവൻ കുടിയൊഴിപ്പിക്കുക അസാധ്യമാണെങ്കിലും. ഒറ്റപ്പെട്ട, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത ഗ്രാമങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനായി റീബിൽഡ് കേരള വികസന പദ്ധതി നടപ്പാക്കി. നവകിരണം എന്ന പദ്ധതിയിൽ പട്ടയമുള്ള ദമ്പതികൾക്ക് 15 ലക്ഷം രൂപ ലഭിക്കും. ആദിവാസികൾക്ക് വനത്തിനു പുറത്തു പകരം ഭൂമി നൽകും.
"നവകിരണം പദ്ധതിയിൽ 645 കുടുംബങ്ങൾ പുനരധിവാസത്തിനു സമ്മതം അറിയിച്ചിരുന്നു. ഒന്നാം ഘട്ടത്തിൽ 495 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. രണ്ടാം ഘട്ടം പുനരധിവാസത്തിനുള്ള ഡാറ്റ പരിശോധന പുരോഗമിക്കുകയാണ്. സ്വമേധയാ ഒഴിഞ്ഞു പോകാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന പട്ടയമുള്ള കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. എല്ലാ കുടിയേറ്റ ഗ്രാമങ്ങളും പുനരധിവസിപ്പിക്കുക നിലവിൽ പ്രായോഗികമല്ല. പുനരധിവാസത്തിനായി കണ്ടെത്തിയ കുടുംബങ്ങളിൽ 45 പേർ തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയിട്ടുണ്ട്," വയനാട് വന്യജീവി സങ്കേതത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
"വയനാട്ടിൽ വനവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ഗ്രാമങ്ങളിലും വന്യജീവി ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 168 പേർ ആനയുടെയും കടുവയുടെയും ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. 2016 നു ശേഷം ഇവിടെ മരിച്ചത് 42 പേരാണ്. ഇതിനൊരു ശാശ്വത പരിഹാരം കാണണം," വയനാട് വന്യജീവി ആക്രമണ പ്രതിരോധ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ടി സി ജോസഫ് കാട്ടിക്കുളം പറഞ്ഞു.
കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും പരിപാലനത്തിനും മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്. ഇടുക്കി ഡാം നിർമാണത്തോടെ സമീപത്തെ വനമേഖലയുമായുള്ള ബന്ധം നഷ്ടപ്പെട്ട ഇടുക്കി വനത്തിലെ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാൻ കോട്ടയം ഡിവിഷനിലെ വനവുമായി ബന്ധിപ്പിക്കണമെന്നു റിപ്പോർട്ട് പറയുന്നു. ഇവിടെയുള്ള 12 കുടിയേറ്റ ഗ്രാമങ്ങളും കന്നുകാലികളുടെ സാന്നിധ്യവും വനത്തിന്റെ ജൈവവൈവിധ്യത്തിനു ഭീഷണിയാണ്.
കുറിഞ്ഞിമല വന്യജീവി സങ്കേതത്തിലെ 30 ശതമാനം പ്രദേശവും സ്വകാര്യ റവന്യൂ ഭൂമിയാണ്. ഭൂവുടമകളുടെ അവകാശം സംബന്ധിച്ച തർക്കം തീർക്കാത്ത മൂലം സങ്കേതത്തിന്റെ നോട്ടിഫിക്കേഷൻ വൈകുകയാണ്. തർക്കങ്ങൾ തീർത്തു സ്വകാര്യ ഭൂമി ഏറ്റെടുത്ത വനാതിർത്തി നിർണയിക്കണമെന്നും മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ നടപടി വേണമെന്നും റിപ്പോർട്ട് പറയുന്നു.
നെയ്യാർ വന്യജീവി സങ്കേതത്തിൽ 19 മനുഷ്യവാസ കേന്ദ്രങ്ങളും റോഡുകളും റബ്ബർ പ്ലാന്റേഷനുകളും ഉണ്ട്. വനത്തിന്റെ തെക്കു പടിഞ്ഞാറൻ അതിർത്തിയിൽ കന്നുകാലി മേയ്ക്കലും മീൻപിടിത്തവും വനവിഭവങ്ങളുടെ ശേഖരണവും മൂലം വനശോഷണം ഉണ്ടായിട്ടുണ്ട്. ഇവിടെയുള്ള യൂക്കാലിപ്റ്റസ് , അക്കേഷ്യ പ്ലാനറ്റേഷനുകൾ സ്വാഭാവിക വനമാക്കി മാറ്റണമെന്നും നിർദേശമുണ്ട്.
തട്ടേക്കാട് പക്ഷി സങ്കേതത്തിൽ മനുഷ്യവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയും 10.17 ചതുരശ്ര കിലോമീറ്റർ വരുന്ന വനഭൂമി കൂട്ടിച്ചേർത്തും വനാതിർത്തി പുനർനിർണയിക്കണം എന്നും റിപ്പോർട്ട് പറയുന്നു. കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളെ ഒറ്റ യൂണിറ്റ് ആക്കി മാറ്റണമെന്നും ആറളം ഫാമിലെ ആനമതിലിന്റെ നിർമാണം പൂർത്തിയാവുന്നതോടെ ഈ മേഖലയിൽ ആനശല്യം കൂടാൻ സാധ്യതയുള്ളതിനാൽ സംഘര്ഷത്തെ ലഘൂകരിക്കാൻ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് പറയുന്നു.
ഇരവികുളം ദേശീയോദ്യാനത്തിന്റെ പരിപാലനത്തിന് പ്രകീർത്തിക്കുമ്പോളും, വരയാടുകളുടെ ആവാസകേന്ദ്രമായ ഇവിടം സംരക്ഷിക്കാൻ കർശന നടപടികൾ വേണമെന്ന് റിപ്പോർട്ട് പറയുന്നു. പെട്ടിമുടിയിലേക്കും കണ്ണൻ ദേവൻ തേയില എസ്റ്റേറ്റിലേക്കും പോകുന്ന റോഡ് വരയാടുകളുടെ സ്വൈര്യ വിഹാരത്തിനു തടസ്സമാവുന്നതിനാൽ ഉദ്യാനത്തിന് പുറത്തേക്കു റോഡ് മാറ്റണമെന്ന് ശുപാർശയുണ്ട്.
മൂന്നാർ ഉദുമൽപേട്ട ഹൈവേ വന്യജീവി സംഗീതത്തെ രണ്ടായി കീറിമുറിക്കുന്നതും ചന്ദനക്കാടുകളുടെ സാന്നിധ്യവും ചിന്നാർ വന്യജീവി സങ്കേതത്തിന്റെ പരിപാലനത്തിന് വെല്ലുവിളികൾ ഉയർത്തുന്നു. ഇവിടത്തെ നക്ഷത്ര ആമകളുടെയും ചാമ്പൽ മലയണ്ണാന്റെയും ആവാസവ്യവസ്ഥ സംരക്ഷിക്കാൻ ശക്തമായ നിരീക്ഷണം ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു.