തിരുവനന്തപുരം: സർക്കാർ കണ്ണ് ആശുപത്രിയിൽ 59കാരിയുടെ കണ്ണുമാറി ചികിത്സ നടത്തിയ സംഭവത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ് ഡോക്ടർ കുത്തിയ്പ് നടത്തിയത്. അസിസ്റ്റന്റ് പ്രൊഫസർ എസ്എസ് സുജീഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
59കാരിയായ ബിമാപള്ളി സ്വദേശിനി കഴിഞ്ഞയാഴ്ചയാണ് തിരുവന്തപുരം കണ്ണാശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കാഴ്ച മങ്ങിയതോടെയാണ് ഇവർ സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ചികിത്സയ്ക്കിടെ കണ്ണിൽ നീർക്കെട്ട് ഉണ്ടാകുന്ന അസുഖമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് ഇടതുകണ്ണിന് കുത്തിവയ്പിന് നിർദേശിക്കുകയായിരുന്നു.
എന്നാൽ ഡോക്ടർ ഇടതുകണ്ണിന് പകരം വലതുകണ്ണിനാണ് കുത്തിവയ്പ് നടത്തിയത്. കണ്ണുമാറിയാണ് ചികിത്സിച്ചതെന്ന അറിഞ്ഞതോടെ സ്ത്രീയുടെ മകൻ ഡോക്ടർക്കെതിരെ പരാതി നൽകി. തുടർന്നാണ് ഡോക്ടറെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള നടപടി. കുത്തിവയ്പ് എടുത്തതിനെ തുടർന്ന് കണ്ണിന് കാര്യമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതെന്ന് മകൻ മാധ്യമങ്ങളോട് പറഞ്ഞു. ഈ ആശുപത്രിയിൽ തന്നെയാണ് ചികിത്സ തുടരുന്നത്. തുടർ ചികിത്സ വേറെ എവിടെയെങ്കിലും വേണോ എന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നും മകൻ പറഞ്ഞു.