കോഴിക്കോട്: വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിലായി. മുഖദാർ സ്വദേശി അജ്മൽ ബിലാൽ ആണ് പിടിയിലായത്. മലപ്പുറം പുളിക്കലിൽ നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ബീച്ച് ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ടാണ് ഇയാൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പ്രതിയാണ് അജ്മൽ ബിലാൽ. ഒട്ടേറെ കേസുകളിൽ പ്രതിയായ അജ്മലിന് ഒരു വർഷത്തേക്ക് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തിയപ്പോഴാണ് ചെമ്മങ്ങാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് വൈദ്യ പരിശോധനയ്ക്കായി അജ്മലിനെ ബീച്ച് ആശുപത്രിയിൽ പൊലീസ് എത്തിച്ചു. ശുചിമുറിയിൽ കയറിയ അജ്മൽ അതിനുള്ളിലെ ജനൽ ചില്ലുകൾ തകർത്ത് അതിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് നഗര പരിധിയിൽ തന്നെ ചെമ്മങ്ങാട് ടൗൺ, മെഡിക്കൽ കോളജ്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകളിൽ അജ്മൽ പ്രതിയാണ്.