പിണറായി - ഗഡ്കരി കൂടിക്കാഴ്ച ഇന്ന്; ദേശീയപാത 66 ന്റെ നിലവിലെ സ്ഥിതിയും നിര്‍മ്മാണപുരോഗതിയും ചര്‍ച്ച

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ  ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയപാത 66  ന്റെ നിലവിലെ സ്ഥിതിയും, ദേശീയപാത നിർമ്മാണ പുരോഗതി അടക്കമുള്ള കാര്യങ്ങളും ചർച്ചയാകും. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കൂടിക്കാഴ്ചയിൽ പങ്കെടുക്കും.


പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജുവും ഉച്ചയ്ക്ക് നടക്കുന്ന ചർച്ചയിൽ സംബന്ധിക്കും. ദേശീയപാത 66ന്റെ കേരളത്തിലെ വികസനം ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കണമെന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്. നിർമാണത്തിന്റെ നിലവിലെ സ്ഥിതിയും ശേഷിക്കുന്ന ഭാഗത്തിന്റെ നിർമാണപുരോഗതിയും ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.


മലപ്പുറം കൂരിയാട് ഉൾപ്പെടെ ദേശീയപാത നിർമാണത്തിലുണ്ടായ അപാകത സംബന്ധിച്ച ആശങ്ക അറിയിക്കും. ഇവിടെ ബദൽ മാർഗം എന്തു വേണമെന്നത് സംബന്ധിച്ചു സംസ്ഥാനത്തിന്റെ നിർദേശവും പങ്കുവയ്ക്കും.


രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനു ശേഷം ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ്‌കുമാർ യാദവ് ഇന്ന് ഡൽഹിയ്ക്ക് മടങ്ങും. കേരളത്തിലെ വിവിധ ദേശീയപാത പദ്ധതികളുടെ പുരോഗതി സംസ്ഥാനത്തെ എൻഎച്ച്എഐ ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയർമാൻ വിലയിരുത്തി.


ചീഫ് സെക്രട്ടറി എ. ജയതിലകുമായും ചെയർമാൻ സന്തോഷ്‌കുമാർ യാദവ് കൂടിക്കാഴ്ച നടത്തി. നിർമാണത്തിനിടെ ദേശീയപാത തകർന്ന മലപ്പുറം കൂരിയാട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകൾ സന്ദർശിക്കാതെയാണ് ദേശീയപാത അതോറിറ്റി ചെയർമാന്റെ മടക്കം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദേശീയപാത നിർമാണ മേഖലകളാണ് സന്ദർശിച്ചത്.

Previous Post Next Post