കേരളത്തില്‍ മൂന്ന്, നാല് റെയില്‍ പാതകള്‍ അപ്രായോഗികം : ഇ ശ്രീധരന്‍

സംസ്ഥാനത്തെ നിലവിലുള്ള ഇരട്ട പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും റെയില്‍വേ ലൈനുകള്‍ എന്ന റെയില്‍വേ നിര്‍ദേശം അപ്രായോഗികം എന്ന് ഇ ശ്രീധരന്‍
കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ച പദ്ധതി സംസ്ഥാനത്ത് പ്രായോഗികമല്ലെന്നാണ് ഇ ശ്രീധരന്റെ നിലപാട്. സില്‍വര്‍ ലൈനിന് ബദലായുള്ള പാത സംബന്ധിച്ച്‌ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

ഉയര്‍ന്ന ജനസംഖ്യയും ജനസാന്ദ്രതയുമുള്ള സംസ്ഥാനമാണ് കേരളം. നിലവിലെ പാതകള്‍ക്ക് അനുബന്ധമായി വീണ്ടും സ്ഥലമെടുത്ത് ലൈനുകള്‍ സ്ഥാപിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. നിലവിലെ റൂട്ടില്‍ വേഗം കൂട്ടാന്‍ വളവുകള്‍ നിവര്‍ത്തുക എന്നതും നടപ്പാക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ വേണ്ടിവരും. നിലവിലെ റെയില്‍വേ ബോര്‍ഡില്‍ കാഴ്ചപ്പാടിന്റെയും പ്രഫഷനലിസത്തിന്റെയും അഭാവമുണ്ടെന്നും കേന്ദ്രത്തിന് കൈമാറിയ കുറിപ്പില്‍ ശ്രീധരന്‍ സൂചിപ്പിക്കുന്നത്. പ്രതിദിനം ആറ് കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ നാലു കിലോമീറ്റര്‍ അതിവേഗ റെയില്‍ പാതയും നിര്‍മിക്കാം. അതിവേഗ റൂട്ടുകളില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനായുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തില്‍ താല്‍പ്പര്യമില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. സാങ്കേതികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ മുന്നോട്ടുവച്ച പദ്ധതി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇ ശ്രീധരന്റെ ബദല്‍ നിര്‍ദ്ദേശം പരിശോധിക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇ ശ്രീധരന്റെ നിര്‍ദ്ദേശം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തിന് മുന്നില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു എന്ന് മുഖ്യമന്ത്രിയോട് ഒപ്പമുണ്ടായിരുന്ന കെ വി തോമസ് അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ഇതുവരെ അത് വിശദമായി പഠിച്ചിട്ടില്ല. പുതിയ പദ്ധതി നിര്‍ദേശത്തില്‍ ഉടന്‍ തന്നെ അന്തിമ തീരുമാനം മെട്രോമാന്‍ ഇ ശ്രീധരനെ അറിയിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

ഇതിനിടെയാണ് വടക്ക് നിന്ന് തെക്കന്‍ കേരളത്തിലേക്കുള്ള മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലാണ്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്സില്‍ കുറിച്ചത്. ഇതുവഴി യാത്രക്കാര്‍ക്കും ചരക്കുകള്‍ക്കും റെയില്‍ മാര്‍ഗം കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
Previous Post Next Post