'ഇടുങ്ങിയ പ്രവേശന കവാടം, ആളുകള്‍ ഇടിച്ചുകയറി'; പത്ത് മിനിറ്റ്, ദുരന്ത ഭൂമിയായിമാറി ബംഗളൂരു

പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൈവന്ന കിരീടം. ഇഷ്ടതാരങ്ങള്‍ക്കൊപ്പം ഐപിഎല്‍ വിജയാഘോഷത്തിനായി ബംഗളൂരു നഗരത്തിന്റെ കാത്തിരിപ്പ് അവസാനിച്ചത് വന്‍ ദുരന്തത്തോടെ.

ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലും (Bengaluru Stampede) പൊലിഞ്ഞത് 11 ജീവനുകളായിരുന്നു. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തം നടന്ന ഒരു രാത്രി പിന്നിടുമ്ബോള്‍ കാരണം തിരക്കുകയാണ് അധികൃതര്‍. കൃത്യമായ മുന്നൊരുക്കം നടത്താതെ പരിപാടി സംഘടിപ്പിച്ചതാണ് അപകടത്തില്‍ കലാശിച്ചത്. ഇഷ്ട ടീമിനെയും താരങ്ങളെയും അടുത്ത് കാണാന്‍ ആവേശത്തോടെ ഒഴുകിയെത്തിയവരാണ് അപകത്തില്‍പ്പെട്ടത്

35000 ആളുകളെ മാത്രമാണ് ചിന്നിസ്വാമി സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ ഇന്നലത്തെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത് രണ്ട് മുതല്‍ മൂന്ന് ലക്ഷത്തോളം പേരാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വ്യക്തമാക്കുന്നു. നിയന്ത്രണാതീതമായി ആളുകള്‍ എത്തിയതോടെ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാന്‍ ശ്രമം ഉണ്ടായതോടെയാണ് തിക്കും തിരക്കും രൂപം കൊണ്ടു. ചെറിയ ഗേറ്റിലൂടെ 300 പേരൊക്കെയാണ് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ആയിരക്കണക്കിന് ആളുകള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു, അപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്. തുടക്കത്തില്‍ ആളുകള്‍ ഞെരുങ്ങി പരിക്കേറ്റു. കൂടുതല്‍ ആളുകള്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ബാരിക്കേഡുകള്‍ മറിഞ്ഞുവീണത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. വിജയാഘോഷ പരിപാടിക്ക് പാസുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ പാസ് ലഭിച്ചിരുന്നുള്ളൂ. പരിപാടിക്ക് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന പ്രഖ്യാപനത്തോടെയാണ് വലിയ ആള്‍ക്കൂട്ടം സ്‌റ്റേഡിയം പരിസരത്ത് എത്തിയത്.

ദുരന്തത്തെ കുറിച്ച്‌ പൊലീസ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലും സമാനമായ വിശദീകരണമാണ് നല്‍കുന്നത്. സ്‌റ്റേഡിയം പരിസരത്ത് പെട്ടെന്ന് ആള്‍ക്കൂട്ടം രൂപം കൊണ്ടതായും ബാരിക്കേഡ് മറികടന്ന് സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നും സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പരിപാടിക്കായി സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കിയിരുന്നു എന്നും പൊലീസ് അവകാശപ്പെടുന്നു.

ഒരു കുട്ടി അടക്കം 11 പേരുടെ ജീവന്‍ കവര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജില്ലാ ഭരണകൂടത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Previous Post Next Post