മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാവപ്പെട്ടവർ പെൻഷൻ തുകയ്ക്കായി കാത്തുനിൽക്കുമ്പോൾ അതുകൊടുക്കരുതെന്ന് പറയാൻ ആർക്കെങ്കിലും ആകുമോ?. എന്നാൽ പാവപ്പെട്ടവന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നത് ചൂണ്ടിക്കാണിക്കുമെന്നും സതീശൻ പറഞ്ഞു. മലപ്പുറം ജില്ലക്കാരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നിരന്തരം അധിക്ഷേപിക്കുകയാണെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പെൻഷൻ കാര്യത്തിൽ കെസി വേണുഗോപാൽ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്ന് സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പെൻഷൻ കുടിശ്ശിക കൊടുക്കുന്നത് ശരിയായ രീതിയാണോ. അതല്ലേ കെസി വേണുഗോപാൽ ചോദിച്ചത്. അതിൽ എന്താണ് തെറ്റ്. മറ്റൊന്നും പറയാൻ ഇല്ലാത്തതിനാൽ സിപിഎം നേതാക്കൾ കെസിയുടെ പ്രസ്താവന വളച്ചൊടിക്കുകയാണെന്നും സതീശൻ പറഞ്ഞു.
എൽഡിഎഫ് പ്രചാരണം ഇവിടെ നയിക്കുന്നത് സിപിഎം നേതാവ് എ വിജയരാഘവനാണ്. മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് ഒരുഡസനിലേറെ തവണയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. പ്രിയങ്ക ഗാന്ധി വൻവിജയം നേടിയത് വർഗീയ വാദികൾ വോട്ട് നൽകിയിട്ടാണെന്നാണ് സിപിഎം നേതാവ് പറഞ്ഞത്. വിജയരാഘവൻ ആ വാദത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. നിലമ്പൂരിൽ 95000ലധികം വോട്ടാണ് പ്രിയങ്കയ്ക്ക് കിട്ടിയത്. എൽഡിഎഫ് സ്ഥാനാർഥിക്ക് 29,000 വോട്ടുകളും. പ്രിയങ്കക്ക് വോട്ടുചെയ്ത എല്ലാവരും തീവ്രവാദികളാണോ? മലപ്പുറത്തെ കുറിച്ച്, ലീഗ് നേതാക്കളെ കുറിച്ച്, ദേശീയപാത സമരങ്ങളെ കുറിച്ച്, പാണക്കാട് തങ്ങളെ കുറിച്ച് പറഞ്ഞതിൽ സിപിഎം ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ?. മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞ അതേകാര്യം മറ്റൊരുതരത്തിൽ സിപിഎം നേതാക്കൾ ആവർത്തിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
ആശാവർക്കർമാരെയും അവരുടെ കുടുംബത്തെയും പട്ടിക്കിണിക്കിട്ട് കൊല്ലാൻ ശ്രമിക്കുന്ന ക്രൂരമായി മനസിന്റെ ഉടമയാണ് ഈ സർക്കാർ. സർക്കാരിനെതിരെ സമരം ചെയ്യന്നവർ രാജ്യദ്രോഹികളാണെന്ന മോദിയുടെ മറ്റൊരുരീതിയാണ് പിണറായി വിജയന്റെത്. മുതലാളിത്തമനോഭാവത്തോടെ സമരം ചെയ്യുന്നവരെ നോക്കിക്കാണരുതെന്നും സതീശൻ പറഞ്ഞു.
ഹൈവേനിർമാണത്തിൽ വ്യാപകക്രമക്കേട് നടന്നതായുള്ള വിവരങ്ങൾ പുറത്തുവരികയാണ്. ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നത്. ദേശീയപാത നിർമിതികൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. ഈ ക്രമക്കേടിന് ആരാണ് ഉത്തരവാദി. ഇതിൽ ദേശീയ പാത അതോറിറ്റിക്കെതിരെ കേരള സർക്കാരിന് പരാതിയില്ലേയെന്നും സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും സതീശൻ പറഞ്ഞു.
സിപിഎമ്മിനെ സഹായിക്കാനാണ് ബിജെപി സ്ഥാനാർഥിയെ നിർത്തിയിരിക്കുന്നത്. പിന്നീട് വിവാദമായതോടെ സ്ഥാനാർഥിയെ നിർത്തുകയായിരുന്നു. ബിജെപിക്കാർക്ക് പോലും അറിയില്ല അവരുടെ സ്ഥാനാർഥിയെയെന്നും സതീശൻ പറഞ്ഞു.