തിരുവനന്തപുരം: തിരുവനന്തപുരം: താൻ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്ന് എനിക്ക് ക്യാപ്റ്റനെന്ന പദവി ഒരു മാധ്യമങ്ങളും നൽകിയില്ല. അതൊക്കെയാണ് ഡബിൾ സ്റ്റാൻഡേർഡ് എന്നു പറയുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവ് വിഡി സതീശനു നൽകിക്കൊണ്ടുള്ള മാധ്യമ റിപ്പോർട്ടിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
നിലമ്പൂരിലെ വിജയത്തിൽ പ്രതിപക്ഷ നേതാവിന് മുഖ്യപങ്കുണ്ട്. ഒരു തെരഞ്ഞെടുപ്പിൽ വിജയമുണ്ടായാൽ, പ്രതിപക്ഷ നേതാവ് ആരായാലും അദ്ദേഹത്തിന് ക്രെഡിറ്റുണ്ട്. അതിൽ ഒരു സംശയവുമില്ല. എന്നാൽ താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വിജയിച്ചപ്പോൾ, ക്യാപ്റ്റൻ പോയിട്ട് കാലാൾപ്പട പോലും എന്നെ ഒരു ചാനലോ പത്രമോ ആക്കിയിട്ടില്ല. അതിലൊന്നും പരാതി ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഒറ്റക്കെട്ടായി, കൈമെയ് മറന്നു പ്രവർത്തിച്ചാൽ കേരളത്തിൽ ഏതു സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നൽകുന്ന പാഠമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് വളരെ വലിയ വെല്ലുവിളിയായിരുന്നു നിലമ്പൂരിൽ വിജയിക്കുക എന്നത്. നിലമ്പൂരിലെ വിജയം വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, നിയമസഭ തെരഞ്ഞെടുപ്പിലും കരുത്തുപകരും എന്ന വിശ്വാസത്തോടെയാണ് യുഡിഎഫ് നിലമ്പൂരിൽ പ്രവർത്തിച്ചത്. വിജയത്തിൽ ലീഗ് നേതാക്കൾക്കും സാദിഖലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവർക്ക് ബിഗ് സല്യൂട്ട് നൽകുകയാണെന്നും ചെന്നിത്തല പറഞ്ഞു.
പി വി അൻവറിനെ യുഡിഎഫിനൊപ്പം സഹകരിപ്പിക്കാൻ താനും പി കെ കുഞ്ഞാലിക്കുട്ടിയും ശ്രമിച്ചിരുന്നു. നേതൃത്വത്തിന്റെ അറിവോടെയായിരുന്നു അതെല്ലാം. ഇടതുസർക്കാരിനെതിരെ രംഗത്തു വരുന്നവരെ കൂടെ കൂട്ടുക എന്ന യുഡിഎഫ് നയമനുസരിച്ചായിരുന്നു അങ്ങനെ ചെയ്തത്. അങ്ങനെയാണ് എം വി രാഘവനെയും കെ ആർ ഗൗരിയമ്മയെയും കൂടെ കൂട്ടിയേത്. എന്നാൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ പി വി അൻവർ ശക്തമായ പ്രസ്താവനയുമായി രംഗത്തു വന്നതോടെ തങ്ങൾക്ക് പിന്നീടൊന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമായി. അൻവർ വിഷയത്തിൽ താൻ കൂടി പങ്കെടുത്ത യുഡിഎഫ് നേതൃയോഗമാണ് തീരുമാനമെടുത്തത്. അതുകൊണ്ടു തന്നെ അൻവർ വിഷയത്തിൽ ഇനി യുഡിഎഫ് നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
'ചെന്നിത്തല ക്യാപ്റ്റൻ അല്ല മേജർ'
തന്നെ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തു വന്നു. നിലമ്പൂരിൽ ടീം യുഡിഎഫിന്റെ വിജയമാണ്. ഫലം പ്രഖ്യാപിച്ച അന്നു താൻ പറഞ്ഞതാണിത്. വ്യക്തികേന്ദ്രീകൃതമല്ല തെരഞ്ഞെടുപ്പു വിജയം. ടീം യുഡിഎഫാണ്. എന്നെ ക്യാപ്റ്റൻ എന്നു വിളിച്ചിട്ടുണ്ടെങ്കിൽ, രമേശ് ചെന്നിത്തല ക്യാപ്റ്റനല്ല മേജർ ആണെന്നും വിഡി സതീശൻ പറഞ്ഞു. നിലമ്പൂരിൽ തെരഞ്ഞെടുപ്പിന്റെ അജണ്ട മാറ്റാൻ ഒരുപാട് പേർ ശ്രമിച്ചു. യുഡിഎഫിനെ പൊളിറ്റിക്കൽ നരേറ്റീവ് മാറ്റാൻ പലവിധ ശ്രമങ്ങളുമുണ്ടായി. ഇതിനായി ഇല്ലാത്ത പല കഥകളുമുണ്ടാക്കി. എന്നാൽ ഞങ്ങൾ ഞങ്ങളുടെ നരേറ്റീവ് കൃത്യമായി എല്ലാ വീടുകളിലുമെത്തിച്ചു. അതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും വിഡി സതീശൻ പറഞ്ഞു.