'മണ്ഡലത്തിലെ പത്തു പേരുടെ ഒപ്പില്ല'; പി വി അന്‍വറിന്റെ തൃണമൂല്‍ പത്രിക തള്ളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി വി അൻവറിന്  തിരിച്ചടി. തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി. അൻവറിന് സ്വതന്ത്രനായി മത്സരിക്കാം. തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് പുറമെ, സ്വതന്ത്രൻ എന്ന നിലയിലും രണ്ട് നാമനിർദേശ പത്രികകളാണ് പി വി അൻവർ സമർപ്പിച്ചിരുന്നത്. ഇതിൽ സ്വതന്ത്രനായി നൽകിയ പത്രിക സ്വീകരിച്ചു.


തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം നിലനിൽക്കുന്നുണ്ട്. മണ്ഡലത്തിലെ പത്തു പേരുടെ ഒപ്പ് നാമനിർദേശ പത്രികയിൽ വേണമെന്നാണ് ചട്ടം. എന്നാൽ തൃണമൂൽ സ്ഥാനാർത്ഥിയായിട്ടുള്ള പി വി അൻവറിന്റെ പത്രികയിൽ ഒരു ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതേത്തുടർന്നാണ് പത്രിക തള്ളിയതായി വരണാധികാരി അറിയിച്ചത്. എന്നാൽ വരണാധികാരിയുടെ തീരുമാനത്തെ അൻവറിന്റെ അനുകൂലികൾ എതിർത്തു. തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചശേഷം തൃണമൂൽ പത്രിക തള്ളിയതായി വ്യക്തമാക്കി.


തൃണമൂൽ കോൺഗ്രസിന്റെ പേരിലും സ്വതന്ത്രനായും രണ്ടു സെറ്റ് പത്രികകളാണ് അൻവർ നൽകിയിരുന്നത്. പെരിന്തൽമണ്ണ സബ് കളക്ടർ ഓഫീസിൽ പത്രികയിൽ സൂക്ഷ്മ പരിശോധന നടക്കുമ്പോൾ അൻവർ നേരിട്ടെത്തിയിരുന്നു. വിഷയത്തിൽ അഭിഭാഷകർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി അവസാനവട്ട ചർച്ചകൾ നടത്തുന്നുണ്ട്. അട്ടിമറി സാധ്യത തോന്നിയതു കൊണ്ടാണ് താൻ സബ് കലക്ടർ ഓഫിസിലെത്തിയതെന്ന് അൻവർ പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടാണെന്നും താൻ മാത്രം ഒറ്റയ്ക്കാണെന്നും അൻ‌വർ പറഞ്ഞു. 'ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി' എന്ന പുതിയ മുന്നണി രൂപവത്കരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പി വി അൻവർ പ്രസ്താവിച്ചിരുന്നു.

Previous Post Next Post