അങ്കമാലി ശബരി റെയില്‍പ്പാത യാഥാര്‍ഥ്യമാക്കും, ജൂലൈയില്‍ ഭൂമി ഏറ്റെടുക്കല്‍; കെ റെയില്‍ ചര്‍ച്ചയായില്ലെന്ന് വി അബ്ദുറഹിമാന്‍

ന്യൂഡൽഹി: കിഴക്കൻ മേഖല പതിറ്റാണ്ടുകളായി ആഗ്രഹിക്കുന്ന അങ്കമാലി ശബരി റെയിൽപ്പാത  യാഥാർഥ്യമാക്കാൻ കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ തീരുമാനമായതായി മന്ത്രി വി അബ്ദുറഹിമാൻ. ' അടുത്ത ദിവസം തന്നെ കേന്ദ്ര വിദഗ്ധ സംഘം കേരളത്തിലെത്തും. തുടർന്ന് യോഗം ചേർന്ന് ഔദ്യോഗികമായി പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനിച്ചത്. ജൂലൈയിൽ തന്നെ പ്രവൃത്തി ആരംഭിക്കാനാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ തത്വത്തിൽ ധാരണയായത്. ശബരി റെയിൽപ്പാത വേഗത്തിലാക്കാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കും. കെ റെയിൽ ചർച്ചയായില്ല. മറ്റു വിഷയങ്ങളാണ് ചർച്ചയായത്.'- അബ്ദുറഹിമാൻ മാധ്യമങ്ങളോട് പറഞ്ഞു.


സെമി ഹൈ സ്പീഡ് പദ്ധതി അടക്കം വിവിധ പ്രോജക്ടുകൾ യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ചർച്ച നടത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലാണ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് അങ്കമാലി ശബരി റെയിൽപ്പാതയുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടായത്. സംസ്ഥാന സർക്കാർ കൊണ്ടുവന്ന സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതി കേന്ദ്രത്തിന് മുന്നിലുണ്ട്. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ വേഗത്തിലാക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.


കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകുകയുള്ളൂ. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് നിരവധി പ്രശ്‌നങ്ങൾ തടസ്സമായി ഉണ്ട്. ഭൂമി ഏറ്റെടുക്കൽ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുൻഗണന നൽകിക്കൊണ്ടുള്ളതാണ് ശ്രീധരന്റെ ബദൽ നിർദ്ദേശം. കേന്ദ്രം അനുമതി നൽകിയാൽ ശ്രീധരനും ഡിഎംആർസിയുമായി ചേർന്ന് ഡിപിആറിൽ അടക്കം മാറ്റം വരുത്താനാണ് കേരളത്തിന്റെ നീക്കം.


ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയുമ്പോൾ പദ്ധതിയോടുള്ള എതിർപ്പും കുറയുമെന്നാണ് സംസ്ഥാനത്തിന്റെ കണക്ക് കൂട്ടൽ. ദേശീയപാത തകർന്ന വിഷയത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ( ബുധനാഴ്ച) കൂടിക്കാഴ്ച നടത്തും.

Previous Post Next Post