മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പുതിയ മുന്നണിയുമായി പി വി അൻവർ. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ കീഴിലാകും നിലമ്പൂരിൽ മത്സരിക്കുകയെന്ന് പി വി അൻവർ പറഞ്ഞു. പ്രതിപക്ഷ നേതാവ് തനിക്കു മുന്നിൽ യുഡിഎഫിന്റെ വാതിലുകൾ അടച്ചതോടെ നിരവധി സംഘടനകളാണ് പിന്തുണ അറിയിച്ച് ബന്ധപ്പെട്ടത്. അവരുടെയെല്ലാം താൽപ്പര്യപ്രകാരമാണ് മുന്നണി രൂപീകരണമെന്ന് പി വി അൻവർ പറഞ്ഞു.
നിലമ്പൂരിൽ ഞങ്ങൾ ഉയർത്തുന്ന മുദ്രാവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ നേതൃത്വത്തിലാകും. തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. അതിന്റെയൊരു സാങ്കേതിക പ്രശ്‌നമുണ്ട്. അതിനാൽ തൃണമൂൽ കോൺഗ്രസ് ചിഹ്നത്തിനൊപ്പം സ്വതന്ത്ര ചിഹ്നത്തിനും അപേക്ഷിച്ചിട്ടുണ്ട്. തൃണമൂലിന്റെ ചിഹ്നം തള്ളിയാൽ, സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിന്റെ ജോലി അദ്ദേഹം ചെയ്യാത്തതാണല്ലോ വിഷയം. താൻ പറഞ്ഞ പിണറായിസത്തെ എതിർക്കാൻ നേതൃത്വം നൽകേണ്ട പ്രതിപക്ഷ നേതാവ്, പിണറായിക്കൊപ്പം ചേർന്ന് പിണറായിസത്തിനെതിരെ താൻ ഉയർത്തിയ മുദ്രാവാക്യം തകർക്കാനാണ് ശ്രമിച്ചത്. തനിക്ക് മുന്നിൽ വാതിലടച്ചതോടെ, ഇത് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്ന് പി വി അൻവർ പറഞ്ഞു.
ഹജ്ജിന് പോയിട്ടുള്ള മുസ്ലിം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കം അൻവറിനോട് നീതി പുലർത്തണമെന്നാണ് പറഞ്ഞത്. എന്നാൽ ആരെയും കേൾക്കാത്ത, അഹങ്കാരത്തിന് കയ്യും കാലും വെച്ച, ഹിറ്റ്‌ലറിസത്തിലേക്ക് പ്രതിപക്ഷ നേതാവ് പോയി. ഹിറ്റ്‌ലറിന്റെ രൂപമായി യുഡിഎഫിനെ വിഡി സതീശൻ അടക്കി വാഴുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കു പോലും പുല്ലുവില കൽപ്പിക്കാത്ത നിലയാണെന്നും അൻവർ ആരോപിച്ചു.
യുഡിഎഫ് നേതൃത്വം രക്ഷപ്പെടണമെങ്കിൽ വി ഡി സതീശൻ രാജിവെക്കുകയാണ് നല്ലത്. വിഡി സതീശൻ ഇന്നെടുത്തുകൊണ്ടിരിക്കുന്ന റോൾ, 2026 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കും. അദ്ദേഹത്തിന്റെ ശരീരത്തിലും മനസ്സിലുമൊക്കെ അഹങ്കാരമാണ്. എന്തുകൊണ്ട് കുടിയേറ്റ കർഷകനായ വി എസ് ജോയിയെ നിലമ്പൂർ മണ്ഡലത്തിലേക്ക് പരിഗണിച്ചില്ല?. അതിന് കാരണം ജോയി സതീശന്റെ ഗ്രൂപ്പ് അല്ല എന്നുള്ളതാണ്- പി വി അൻവർ പറഞ്ഞു.
വി എസ് ജോയി ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, 2026 ലെ തെരഞ്ഞെടുപ്പിലും ഈ സീറ്റിന് ആവശ്യമുന്നയിക്കും. അപ്പോൾ ജോയി വിജയിച്ചാൽ എംഎൽഎമാരുടെ എണ്ണമെടുക്കുമ്പോൾ ജോയി വി ഡി സതീശനു വേണ്ടി കൈ പൊക്കില്ലെന്നതാണ് തഴയാൻ കാരണം. ഭൂരിപക്ഷം കുറഞ്ഞാലും പരാജയപ്പെട്ടാലും വേണ്ടില്ല, തനിക്കെതിരെ കൈ പൊക്കുന്നൊരാൾ വേണ്ടെന്ന നിലപാടാണ് വി ഡി സതീശന്റേത്. അൻവറിനെ കൂടെ കൂട്ടിയാൽ വിഡി സതീശൻ നിയമസഭ കാണില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതും, തന്നെ ഒഴിവാക്കുന്നതിന് പിന്നിലുണ്ടെന്ന് പി വി അൻവർ ആരോപിച്ചു.
പിണറായിസം, പിണറായിയുടെ കുടുംബാധിപത്യം, മരുമോനിസം, സിപിഎമ്മിനകത്തുള്ള വിഷയങ്ങൾ തുടങ്ങിയവയാണ് താനുയർത്തിയത്. ഇപ്പോൾ പല പ്രൊഫൈലുകളിലൂടെ വ്യക്തിഹത്യ ചെയ്യുന്ന നിരവധി മെസ്സേജുകളാണ് പ്രചരിക്കുന്നത്. ഇങ്ങനെ പോയാൽ പ്രതിരോധിക്കേണ്ടി വരും. ഇവർ കാട്ടിക്കൂട്ടിയതെല്ലാം തെളിവുകൾ അടക്കം തന്റെ കയ്യിലുണ്ട്. അത് പുറത്തു വിട്ടാൽ ഇവർക്കൊന്നും പിടിച്ചു നിൽക്കാൻ പറ്റില്ല. വിഡി സതീശനായാലും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന മന്ത്രി മുഹമ്മദ് റിയാസായാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽ നിന്നും ഓടിയൊളിക്കേണ്ടി വരുമെന്ന് പി വി അൻവർ പറഞ്ഞു.
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ മന്ത്രി മുഹമ്മദ് റിയാസും ആര്യാടൻ ഷൗക്കത്തുമാണ്. കേരളത്തിലെ ഓരോ കോൺട്രാക്റ്റർമാരിൽ നിന്നും നവകേരള സദസ്സിന്റെ പേരിൽ കോടാനുകോടി രൂപ മന്ത്രി മുഹമ്മദ് റിയാസ് പിരിച്ചതിന്റെ വീഡിയോകളും, അദ്ദേഹം നേരിട്ട് സംസാരിച്ചതിന്റെ ഫോൺ കോളുകളും തന്റെ കയ്യിലുണ്ട്. വ്യക്തിഹത്യ തുടർന്നാൽ ഇതെല്ലാം പുറത്തു വിടേണ്ടി വരുമെന്ന് ഈ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.