കോഴിക്കോട് പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്; സ്‌കൂട്ടറില്‍ രക്ഷപ്പെട്ട പ്രതി എവിടെ?, അന്വേഷണം ഊര്‍ജ്ജിതം

പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ ((Bank Robbery case) നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം

പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഷിബിന്‍ ലാല്‍ ജില്ല വിട്ടു പോയിട്ടില്ല എന്നാണ് നിഗമനം.

സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ എന്ന യുവാവ് സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്നാണ് കേസ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്ബോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. ഇവരുടെ വിശദ മൊഴി ഇന്നലെ രേഖപ്പെടുത്തിയെങ്കിലും ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. ഇസാഫ് ബാങ്ക് ശാഖയിലെ സിസിടിവികളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.

പന്തീരാങ്കാവില്‍ ഉച്ചയോടുകൂടിയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച്‌ ഷിബിന്‍ ലാല്‍ എന്ന വ്യക്തി തട്ടിപ്പറിച്ച്‌ കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.

Previous Post Next Post