ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ഇതുവരെ 163 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകൾ പ്രകാരം കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 769 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകളുടെ എണ്ണം 6,000 കടന്നു.
റീകോമ്പിനന്റ് എക്‌സ്എഫ്ജി വകഭേദത്തിന് നാല് പ്രധാന സ്‌പൈക്ക് മ്യൂട്ടേഷനുകൾ ഉണ്ട്. കാനഡയിൽ വകഭേദം സ്ഥിരീകരിച്ചതിന് ശേഷം ആഗോളതലത്തിൽ കോവിഡ് അതിവേഗം വ്യാപിച്ചതായി ദി ലാൻസെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്‌സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നിൽ തമിഴ്നാടാണ്. 16 കേസുകളാണ് തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളിൽ ആറ് കേസുകൾ വീതവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 159 കേസുകൾ മേയ് മാസത്തിലും ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കർണാടക, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികൾ കൂടുതലാണ്.