പെരുമ്പാവൂർ : തന്റെ താമസസ്ഥലത്ത് കയറി അഞ്ചംഗ സംഘം പണം കവർന്നെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ യുവാവിൻ്റെ ഫോണില്‍ മുഴുവൻ ദുരൂഹത.
എറണാകുളം പെരുമ്ബാവൂരിലാണ് സംഭവം നടന്നത്. യുവാവിന്റെ ഫോണില്‍ പാക്കിസ്ഥാൻ ഫോണ്‍ നമ്ബരുകള്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പ്. പോഞ്ഞാശേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശിയായ യുവാവിനെ ഐബി ഉദ്യോഗസ്ഥർ അടക്കം ചോദ്യം ചെയ്തു. അശ്ലീല വീഡിയോ കാണാനും കൈമാറാനുമായുള്ള ഗ്രൂപ്പാണ് ഇതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
അഞ്ചംഗ സംഘം താൻ താമസിക്കുന്ന സ്ഥലത്ത് എത്തി 37,000 രൂപ കവർന്നെന്ന പരാതിയുമായാണ് അസം സ്വദേശി എംഡി മുബാറക്ക് ഹുസൈൻ പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മുബാറക്ക് നേതൃത്വം നല്‍കുന്ന ചീട്ടുകളി സംഘത്തില്‍ നിന്നാണ് പണം നഷ്ടമായതെന്ന് മനസിലായത്. പ്രതികളായ പോഞ്ഞാശ്ശേരി സ്വദേശികളായ റിൻഷാദ്, സലാം, വലിയകുളം സ്വദേശികളായ ബേസില്‍, സലാഹുദ്ദീൻ, ചേലക്കുളം സ്വദേശി അനു എന്നിവരെ പോലീസ് പിടികൂടി.
പരാതിക്കാരനായ മുബാറക്കിന്‍റെ ഫോണ്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് 32 പാക്കിസ്ഥാൻ ഫോണ്‍ നമ്ബറുകള്‍ ഉള്‍പ്പെടുന്ന വാട്സ്‌ആപ്പ് ഗ്രൂപ്പ് കണ്ടെത്തിയത്. സംശയത്തെ തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥർ അടക്കം പ്രതിയെ ചോദ്യം ചെയ്തു. അശ്ലീല വീഡിയോകള്‍ കാണാനും കൈമാറാനുമാണ് ഈ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് എന്നാണ് പോലീസിന്‍റെ നിഗമനം. രണ്ടുമാസം മുൻപാണ് ഈ വാട്സ്‌ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്. യുവാവിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.