യു ഷറഫലി നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി?; സജീവ പരിഗണനയില്‍, പ്രഖ്യാപനം നാളെ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മുൻ രാജ്യാന്തര ഫുട്‌ബോളറും കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ യു ഷറഫലി  ഇടതുമുന്നണി സ്ഥാനാർത്ഥിയായേക്കും. ഷറഫലിയുടെ പേരിനാണ് മുൻതൂക്കമെന്നാണ് സൂചന. എൽഡിഎഫ് ( LDF ) സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫറഫലിക്ക് പുറമേ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് തുടങ്ങിയവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്. സിപിഎമ്മും എൽഡിഎഫും സ്ഥാനാർത്ഥി സംബന്ധിച്ച് വിവിധ തലങ്ങളിൽ കൂടിയാലോചനകൾ തുടരുകയാണ്.


സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് യുഡിഎഫിലെ സ്ഥിതിഗതികളും ഇടതുമുന്നണി നിരീക്ഷിക്കുന്നുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചശേഷം അക്കാര്യം കൂടി പരിഗണിച്ചാകും എൽഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. പാലക്കാട് മാതൃകയിൽ യുഡിഎഫിൽ നിന്നും ആരെയെങ്കിലും ലഭിച്ചാൽ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടി തലത്തിൽ ഔദ്യോഗികമായി തന്നോടാരും സംസാരിച്ചിട്ടില്ലെന്ന് യു ഷറഫലി പറഞ്ഞു. തന്നോടാരും പറഞ്ഞിട്ടില്ല. പാർട്ടി അത്തരമൊരു നിർദേശം മുന്നോട്ടുവെച്ചാൽ അപ്പോൾ തീരുമാനം അറിയിക്കുമെന്നും ഷറഫലി പറഞ്ഞു.


നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി മത്സരിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു പറഞ്ഞു. അതേസമയം പാർട്ടി ചിഹ്നത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. യുഡിഎഫിൽ അന്തരിച്ച മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകനും കെപിസിസി സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ട്. ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ മുതിർന്ന നേതാക്കൾക്ക് എതിർപ്പില്ലെന്നാണ് സൂചന.


ഡിസിസി പ്രസിഡന്റ് വി പി ജോയിക്ക് സീറ്റ് നൽകിയാൽ, വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ പാർട്ടിയുടെ സാധ്യതകൾക്ക് തിരിച്ചടിയായേക്കുമെന്ന് പാർട്ടിക്ക് ഭയമുണ്ടെന്ന്, പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവ കോൺഗ്രസ് നേതാവ് ദി ന്യൂ ഇന്ത്യൻ എക്‌സപ്രസിനോട് വെളിപ്പെടുത്തി. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എല്ലാവരുമായും കൂടിയാലോചിച്ച ശേഷം അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തും. 


അതേസമയം നിലമ്പൂരിലെ സ്ഥാനാർത്ഥി നിർണയം യുഡിഎഫിന് കീറാമുട്ടിയാകുകയാണ്. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ഡിസിസി പ്രസിഡന്റ് വി എസ് ജോയി വിഭാഗത്തിനും പി വി അൻവറിനും കടുത്ത അതൃപ്തിയുണ്ട്. പി വി അൻവർ അതൃപ്തി പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കാത്തതിൽ വി എസ് ജോയി പക്ഷം കോൺഗ്രസ് നേതാക്കളെ കടുത്ത അമർഷം അറിയിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കട്ടെ അപ്പോൾ തീരുമാനം പറയാമെന്ന് പി വി അൻവർ പറഞ്ഞു.


ആരെയെങ്കിലും എംഎൽഎ ആക്കാനല്ല താൻ രാജിവെച്ചത്. എട്ടൊമ്പതു മാസം കഴിഞ്ഞാൽ 140 മണ്ഡലം വേക്കന്റാണ്. സ്ഥാനമോഹികൾക്ക് മത്സരിക്കണമെങ്കിൽ ഇഷ്ടം പോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിന് അപ്പുറം പിണറായിയെ തോൽപ്പിക്കുക എന്നതാണ് ദൗത്യം. നിലമ്പൂരിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥിയാണ് വേണ്ടത്. പത്തിരുപത് ശതമാനം ക്രിസ്ത്യാനികളുള്ള മണ്ഡലമാണിത്. നിലമ്പൂരിൽ ജയിക്കുന്ന സ്ഥാനാർത്ഥിയെയാണ് നിർത്തേണ്ടത്. എല്ലാ വിഭാഗത്തിന്റേയും പിന്തുണ ലഭിക്കുന്ന നേതാവിനെ നിർത്തണം. ആലോചിച്ചുള്ള വളരെ നല്ല തീരുമാനം യുഡിഎഫിൽ നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു.

Previous Post Next Post