റോഡിലെ കുഴിയില്‍ 'കുരുങ്ങി' മന്ത്രി സുരേഷ് ഗോപി; 'ഇപ്പോ തന്നെ ആരെങ്കിലും ഒന്നുവരുമോ?'; പൊതുമരാമത്ത് സെക്രട്ടറിക്ക് ഫോണ്‍ കോള്‍

കൊച്ചി: എറണാകുളം കാലടിയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി . മഴയിൽ കാറിൽ നിന്നിറങ്ങിയ സുരേഷ് ഗോപി റോഡിലെ കുഴികൾ പരിശോധിച്ചു. തൊട്ടുപിന്നാലെ എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പൊതുമരാമത്ത് സെക്രട്ടറിയെ ഫോൺ വിളിച്ചു.


ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആണ് മന്ത്രി തൃശൂരിലേക്ക് പോകും വഴി ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. പൈലറ്റ് വാഹനത്തിൽ നിന്നുള്ളവർ ഇറങ്ങി മന്ത്രിയെ കടത്തിവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ പ്രദേശവാസികളെത്തി സുരേഷ് ഗോപിയോട് തങ്ങളുടെ ദുരിതം വിവരിക്കുകയായിരുന്നു. 'പറഞ്ഞ് പറഞ്ഞ് ഞങ്ങൾ തോറ്റു സാർ. കുഴിയടക്കണമെന്നാവശ്യപ്പെട്ട് എംഎൽഎയ്ക്കും ബെന്നി ബഹന്നാൻ എംപിയ്ക്കുമെല്ലാം കത്തുനൽകി. ഒരാഴ്ചയിലേറെയായിട്ട് ഇങ്ങനെയാണ് സാർ സ്ഥിതി. മഴ തുടരുന്നതിന് മുൻപ് തന്നെ ഇക്കാര്യമെല്ലാം ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല' നാട്ടുകാരൻ മന്ത്രിയോട് പറഞ്ഞു.


നാട്ടുകാരും മാധ്യമങ്ങളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപി റോഡിലിറങ്ങി കുഴികൾ പരിശോധിച്ചു. പിന്നാലെ എംപി പൊതുമരാമത്ത് സെക്രട്ടറിയെ വിളിച്ചു. 'കാലടി ഭാഗത്ത് കൂടെ പോകുമ്പോൾ നാട്ടുകാരും മാധ്യമങ്ങളും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ റോഡിൽ ഇറങ്ങി പാലത്തിൽ നിൽക്കുകയാണ്. ഈ കുഴിയൊന്ന് അടച്ചുകൊടുത്താൽ മതി. ഇപ്പോ തന്നെ ആരെങ്കിലും ഒന്നുവരുമോ?' മന്ത്രി പൊതുമരാമത്ത് സെക്രട്ടറിയോട് ഫോണിൽ ആവശ്യപ്പെട്ടു. കുഴികൾ നികത്താമെന്ന് പൊതുമരാമത്ത് സെക്രട്ടറി ഉറപ്പു നൽകിയതായി സുരേഷ് ഗോപി പറഞ്ഞു.


കുഴികൾ കാരണം കാലടി പാലത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു. മന്ത്രിയുടെ ഇടപെടൽ ഫലം കാണുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

Previous Post Next Post