കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

തിരുവനന്തപുരം : കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിങ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിങ് നടത്തും. ഫെബ്രുവരി നാലിന് ആരംഭിച്ച ക്യാമ്പയിനില്‍ 15.5 ലക്ഷത്തോളം സ്ത്രീകള്‍ സ്‌ക്രീനിങ് നടത്തി. തുടര്‍പരിശോധനയും ചികിത്സയും ഉറപ്പാക്കി. 242 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു.

സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകള്‍ക്കും സ്‌ക്രീനിങ്ങുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രി, ലാബുകള്‍ എന്നിവയും ക്യാമ്പയിനില്‍ സഹകരിക്കും. ബിപിഎല്‍ വിഭാഗത്തിന് പരിശോധന സൗജന്യം. എപിഎല്ലിന് മിതമായ നിരക്ക് മാത്രമാണ് ഈടാക്കുക. ഭാരം കുറയല്‍, വിട്ടുമാറാത്ത ചുമ, ശബ്ദത്തിലെ മാറ്റം, മലബന്ധം, മൂത്രതടസ്സം, ശരീരത്തിലെ മുഴകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Previous Post Next Post