കൊച്ചി: കടവന്ത്രയിൽ നിന്ന് പതിമൂന്നുകാരനെ കാണാതായ സംഭവത്തിൽ കൈനോട്ടക്കാരനെതിരെ പോക്‌സോ കേസെടുത്ത്(POCSO case ) പൊലീസ്. തൊടുപുഴയിൽ സീരിയൽ ഷൂട്ടിങ് കാണാനായാണ് കുട്ടി പോയതെന്നാണ് വിവരം. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പോക്‌സോ 7,8 വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
സേ പരീക്ഷയ്ക്ക് പോയ കുട്ടി, ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയത്. സന്ധ്യയായതോടെ ഭയം തോന്നിയ കുട്ടി അടുത്ത് കണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചതോടെ ഇയാൾ സഹായഹസ്തം നീട്ടി. എന്നാൽ തൊടുപുഴയിലെ വീട്ടിലേയ്ക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിന് പിന്നാലെ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങി. ഇതോടെ കുട്ടി ബഹളം വെച്ചു. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാർത്ത ഇയാളുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് കുട്ടിയുടെ പിതാവിന്റെ നമ്പർ വാങ്ങി വിളിക്കുകയും തൊടുപുഴ ബസ് സ്റ്റാൻഡിലെത്തിയാൽ കുട്ടിയെ കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. ഇന്ന് രാവിലെയാണ് പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തുന്നത്. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി. കുട്ടിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി കുട്ടിയും പറഞ്ഞു. തുടർന്നാണ് ഇയാൾക്കെതിരെ പോക്‌സോ കേസെടുത്തത്.
തൊടുപുഴയ്ക്കടുത്ത് വാഴയ്ക്കാലയിൽ നടക്കുന്ന ഒരു മലയാളം സീരിയലിന്റെ ഷൂട്ടിങ് കാണാനാണ് കുട്ടി കൊച്ചിയിൽ നിന്ന് പോയതെന്നാണ് വിവരം. രാവിലെ എട്ടാം ക്ലാസിലെ സേ പരീക്ഷ എഴുതാൻ പോയ കുട്ടി അത് പൂർത്തിയാക്കാതെ സ്‌കൂളിൽ നിന്ന് ഇറങ്ങുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് തിരികെ വീട്ടിൽ എത്തേണ്ട സമയമായിട്ടും കുട്ടിയെ കാണാത്തതിൽ വീട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.