ന്യൂഡൽഹി: വോട്ടർമാർ പോളിങ് സ്‌റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ മൊബൈൽഫോൺ കൈയിൽ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർമാർക്ക് മൊബൈൽ ഫോണുകൾ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം.
വോട്ടെടുപ്പുദിവസം രാഷ്ട്രീയ പാർട്ടികൾ ക്രമീകരിക്കുന്ന ബൂത്തുകൾ പോളിങ് സ്റ്റേഷന്റെ നൂറുമീറ്റർ പരിധിയിൽ പാടില്ല.ഈ പരിധിയിൽ പ്രചാരണവും വിലക്കി.1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെയും 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളിലെയും വ്യവസ്ഥകളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെന്നും കമ്മീഷൻ അറിയിച്ചു.
പോളിങ് സ്റ്റേഷന്റെ നൂറുമീറ്റർ ചുറ്റളവിൽ മൊബൈൽഫോൺ കൊണ്ടുവരുന്നത് സ്വിച്ച് ഓഫ് ചെയ്തിട്ടായിരിക്കണം. എന്നാൽ പ്രതികൂലസാഹചര്യങ്ങളുള്ള ഇടങ്ങളിൽ റിട്ടേണിങ് ഓഫീസർമാർ മൊബൈൽഫോൺ കൊണ്ടു പോകുന്നതിൽ ഇളവനുവദിക്കാം. 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ 49എം വ്യവസ്ഥപ്രകാരം വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം കർശനമായി പാലിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
