ഭാഷ മതമല്ല. ഭാഷ സംസ്‌കാരമാണ്, ഉര്‍ദു ഈ നാട്ടിലുണ്ടായ ഭാഷ: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉര്‍ദുവിനെ മുസ്ലിം ഭാഷയായി കണക്കാക്കുന്നത് യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടലെന്ന് സുപ്രീം കോടതി. രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കാനുള്ള മടിയാണിതെന്ന് ജസ്റ്റിസുമാരായ സുധാംശു ധുലിയയും കെ വിനോദ് ചന്ദ്രനും പറഞ്ഞു. മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയില്‍ ഉറുദുവില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിച്ചതിന് എതിരായ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി നിരീക്ഷണം.

ഭാഷ മതമല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭാഷ സംസ്‌കാരമാണ്. ഒരു സമൂഹത്തിന്റെയും ജനതയുടെയും സാംസ്‌കാരിക മുന്നേറ്റത്തിന്റെ അളവുകോലാണിത്. ഗംഗാ യമുനാ സംസ്‌കാരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഉര്‍ദു. അതു ഹിന്ദുസ്ഥാനി സംസ്‌കാരമാണ്. ഉത്തര, മധ്യ ഇന്ത്യന്‍ സമതലത്തിന്റെ സംസ്‌കൃതിയാണ് അതില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ളത്- കോടതി പറഞ്ഞു.

നാം നമ്മുടെ വൈവിധ്യത്തെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പലതരം ഭാഷകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ആ വൈവിധ്യമെന്ന് കോടതി വ്യക്തമാക്കി.

സൈന്‍ ബോര്‍ഡില്‍ ഉര്‍ദു ഉള്‍പ്പെടുത്തുന്നതിന് എതിരെ മുന്‍ കൗണ്‍സിലറാണ് കോടതിയെ സമീപിച്ചത്. മറാത്തിയില്‍ മാത്രമേ ബോര്‍ഡ് എഴുതാവൂ എന്നായിരുന്നു ഹര്‍ജിയിലെ വാദം. ഉറുദു വിദേശ ഭാഷയാണെന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വാദം ഉയരുന്നതെന്ന് കോടതി പറഞ്ഞു. മറാത്തിയെയും ഹിന്ദിയെയും പോലെ ഉര്‍ദുവും ഇന്തോ ആര്യന്‍ ഭാഷയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ നാട്ടില്‍ ഉണ്ടായ ഭാഷയാണത്.

ഉര്‍ദു വാക്കുകള്‍ ഒഴിവാക്കി, അല്ലെങ്കില്‍ ഉര്‍ദുവില്‍നിന്നുണ്ടായ വാക്കുകള്‍ ഒഴിവാക്കി ഒരാള്‍ക്കു ഹിന്ദി സംസാരിക്കാനാവില്ല. പേഴ്‌സ്യന്‍ വാക്കായ ഹിന്ദാവിയില്‍നിന്നാണ് ഹിന്ദി എന്ന വാക്കുണ്ടായത്. വിശുദ്ധി വാദക്കാരുടെ ഇടപെടലോടെയാണ് ഹിന്ദി, ഉര്‍ദു സംയോഗത്തിനു വിഘാതം വന്നത്. അതോടെ ഹിന്ദി കൂടുതല്‍ സംസ്‌കൃതവും ഉര്‍ദു പേഴ്‌സ്യനും ആയെന്ന് കോടതി പറഞ്ഞു.

Previous Post Next Post