ഏറ്റുമാനൂരില്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെയും മക്കളുടെയും സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
അഭിഭാഷക ജിസ്മോള്‍, മക്കളായ നേഹ, നോറ എന്നിവരുടെ സംസ്കാര ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ക്നാനായ സഭയുടെ നിയമങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്ത് ജിസ്മോളുടെ നാട്ടിലെ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍.
ക്നാനായ കത്തോലിക്ക സഭയുടെ നിയമം അനുസരിച്ച് വിവാഹിതയായ സ്ത്രീയുടെ സംസ്കാര ചടങ്ങുകള്‍ നടത്തേണ്ടത് ഭർത്താവിന്റെ ഇടവക പള്ളിയിലാണ്. എന്നാല്‍, ജിസ്മോളുടെയും മക്കളുടെയും മരണത്തിന് കാരണം ഭർത്താവും വീട്ടുകാരുമാണെന്നാരോപിച്ച യുവതിയുടെ കുടുംബം സംസ്കാര ചടങ്ങുകള്‍ ജിസ്മോളുടെ ഭർത്താവിന്റെ ഇടവക പള്ളിയില്‍ നടത്താനാകില്ലെന്ന നിലപാടെടുത്തു. ഇതേ തുടർന്ന് സഭാ നേതൃത്വം രണ്ട് ദിവസത്തോളം നടത്തിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും ഒടുവിലാണ് ജിസ്മോളുടെ ജന്മനാട്ടിലെ പള്ളിസെമിത്തേരിയില്‍ സംസ്കാരം നടത്താൻ അനുമതി നല്‍കിയത്.
ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിലാണ് മൂന്നുപേരുടെയും മൃതദേഹങ്ങള്‍ സംസ്കരിക്കുക. ഇന്നു വൈകിട്ട് 3.30നാണ് സംസ്കാരം. മൃതദേഹങ്ങള്‍ രാവിലെ ഒമ്ബതു മണിക്ക് ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളില്‍ എത്തിക്കും. തുടർന്ന് ഒന്നര മണിക്കൂർ ഇവിടെ പൊതുദർശനമുണ്ടാകും. അതേസമയം, ജിമ്മിയുടെ വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകില്ല. പൊതുദർശനത്തിനുശേഷം ഉടൻ മൃതദേഹങ്ങള്‍ പാലായിലേക്ക് കൊണ്ടുപോകും. ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്.
ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കല്‍ ജിമ്മിയുടെ ഭാര്യയായ ജിസ്മോള്‍ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ മീനച്ചിലാറ്റില്‍ ചാടി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജിസ്മോള്‍ കുഞ്ഞുങ്ങളുമായി മീനച്ചിലാറ്റില്‍ ചാടിയത്. പുഴയില്‍ ചൂണ്ടയിടാനെത്തിയവരാണ് ഒഴുകി എത്തുന്ന നിലയില്‍ ജിസ്മോളെയും കുഞ്ഞുങ്ങളെയും കണ്ടത്. തുടർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
രാവിലെ വീട്ടില്‍വെച്ച് കൈത്തണ്ടമുറിച്ചും മക്കള്‍ക്ക് വിഷംനല്‍കിയും ആത്മഹത്യാശ്രമം നടത്തിയ ജിസ്മോള്‍, ഇത് പരാജയപ്പെട്ടതോടെ സ്കൂട്ടറിലാണ് പള്ളിക്കുന്ന് കടവില്‍ എത്തിയത്. ഇവരുടെ സ്കൂട്ടർ റോഡരികില്‍ നിർത്തിയിട്ടനിലയില്‍ കണ്ടെത്തിയിരുന്നു. മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റാണ് ജിസ്മോള്‍ തോമസ്. ഹൈക്കോടതിയിലും പാലാ കോടതിയിലും അഭിഭാഷകയായി പ്രവർത്തിച്ചുവരികയായിരുന്നു. കുടുംബപ്രശ്നങ്ങള്‍ ജിസ്മോളെ അലട്ടിയിരുന്നതായാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അയർക്കുന്നം പോലീസ് വ്യക്തമാക്കി.
ഭർത്താവിന്റെ അമ്മയ്ക്ക് അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് വീട്ടുകാർ രാവിലെ ആശുപത്രിയില്‍ പോയിരുന്നു. അവർ എത്തുന്നതിന് മുമ്ബാണ് ആത്മഹത്യ. സ്കൂട്ടറില്‍ മക്കളുമായി എത്തിയ ജിസ്മോള്‍, മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിപ്പോകുന്നത് മറ്റാരും കണ്ടിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്ബുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടത്. രണ്ടു കുട്ടികളെയും കരയ്ക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചില്‍ നടത്തി.
ഈ സമയത്ത് ജിസ്മോളെ ആറുമാനൂർ ഭാഗത്തുനിന്നു നാട്ടുകാർ കണ്ടെത്തി. തുടർന്ന് ഇവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ കണ്ണമ്ബുര ഭാഗത്തുനിന്ന് ഇവരുടേതെന്നു കരുതുന്ന സ്കൂട്ടർ കണ്ടെത്തി. സ്കൂട്ടറില്‍ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു.
മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോള്‍, 2019 - 2020 കാലയളവില്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജിസ്മോളുടെ ഭർത്താവില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും പൊലീസ് മൊഴിയെടുത്തു. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയോടും ചില ബന്ധുക്കളോടും പൊലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ജിമ്മി ഉള്‍പ്പെടെയുള്ളവരുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം.ചില കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. പക്ഷെ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തതയില്ല.
ഭർത്താവിന്റെ വീട്ടില്‍ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോള്‍ മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത് എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നിറത്തിന്റെ പേരിലും സാമ്ബത്തിക സ്ഥിതിയുടെ പേരിലും ഭർത്താവിന്റെ വീട്ടില്‍ ജിസ്മോള്‍ മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരൻ ജിറ്റു തോമസ് പറഞ്ഞു. പീഡനങ്ങളുടെ വിവരങ്ങള്‍ ജിസ്മോളുടെ അച്ഛനും സഹോദരനും ഏറ്റുമാനൂർ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മരിക്കുന്നതിന് രണ്ടുദിവസം മുൻപ് മുതല്‍ ജിസ്മോളെ ഫോണില്‍ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നും ഇവർ പൊലീസിനോട് പറഞ്ഞു.