കടുത്ത ചൂടിന്റെ ആഘാതം നേരിടുന്ന കേരളം കൂള്‍ റൂഫ് നയം കൊണ്ടുവരാൻ ഒരുങ്ങുന്നു. ഇതോടെ തെലങ്കാനയ്ക്ക് ശേഷം കൂള്‍ റൂഫ് നയം അവതരിപ്പിക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും.
ഇൻഡോർ കൂളിങ് പ്രോത്സാഹിപ്പിക്കുകയും ഫലപ്രദമായ ചൂട് ലഘൂകരിക്കാനുള്ള പരിഹാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മറ്റ് ഏജൻസികളെയും ശാക്തീകരിക്കുന്ന നയമാണിത്.
2023ലാണ് തെലങ്കാന കൂള്‍ റൂഫ് നയം അവതരിപ്പിച്ചത്. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി സർക്കാർ, വാണിജ്യ, റെസിഡൻഷ്യല്‍ കെട്ടിടങ്ങള്‍ക്ക് കൂള്‍ റൂഫുകള്‍ നിർബന്ധമാക്കുന്നതാണ് നയം.
കൂള്‍ റൂഫ് നയത്തിന്റെ കരട് പൂർത്തീകരണ ഘട്ടത്തിലാണെന്നും ജൂണ്‍ മാസത്തോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും എനർജി മാനേജ്‌മെന്റ് സെന്റർ (ഇഎംസി) ഡയറക്ടർ ആർ ഹരികുമാർ പറഞ്ഞു. കൂള്‍ റൂഫിങ് പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, കെട്ടിടങ്ങള്‍ക്കുള്ളില്‍ ചൂട് കുറയ്ക്കുന്നതിനു ഉയർന്ന സോളാർ റിഫ്ലക്റ്റീവ് ഇൻഡക്സ് (എസ്‌ആർഐ) ഉള്ള വെളുത്ത മേല്‍ക്കൂര പെയിന്റിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഇഎംസി ഈ വർഷം 'കുളിർമ' എന്ന പേരില്‍ കാംപെയ്ൻ അരംഭിച്ചു.
140 നിയമസഭാ മണ്ഡലങ്ങളിലും ഈ കാംപെയ്ൻ ആരംഭിച്ചു. തിരുവനന്തപുരത്തെ അഞ്ച് പഞ്ചായത്തുകളിലുള്ള അങ്കണവാടികളിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. പ്രതിബിംബമുള്ള പെയിന്റ് താപ സുഖം മെച്ചപ്പെടുത്തുകയും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തടയുകയും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കാംപെയ്നിന്റെ ഭാഗമായി സർക്കാർ കെട്ടിടങ്ങള്‍, അങ്കണവാടികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കൂള്‍ റൂഫിങ് സംരംഭങ്ങള്‍ നടപ്പിലാക്കും. അടുത്ത വേനല്‍ക്കാലത്തിന് മുൻപ് സർക്കാർ നയത്തിന് അന്തിമ രൂപം നല്‍കും.