എംപുരാന്‍ പ്രദര്‍ശനം തടയണം; ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ക്കിടെ എംപുരാന്‍ സിനിമക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷ് ആണ് കോടതിയെ സമീപിച്ചത്. സിനിമ രാജ്യ വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എംപുരാന്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. പ്രതിരോധമന്ത്രാലയത്തിന്റേയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളും പരാമര്‍ശങ്ങളും സിനിമയിലുണ്ട്.

​ഗുജറാത്ത് കലാപവും അനാവശ്യമായി സിനിമയില്‍ ഉള്‍പ്പെടുത്തി. ഇത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നതാണ്. സിനിമക്കെതിരെ വാര്‍ത്താവിതരണ മന്ത്രാലയത്തിന് അടക്കം പരാതി നല്‍കിയിരുന്നു എന്നാല്‍ നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ കോടതി ഇടപെട്ട് സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവെപ്പിക്കണമെന്ന് ബിജെപി നേതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

സിനിമയില്‍ മതവിദ്വേഷ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഡിജിപി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിന് ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണം. പൃഥ്വിരാജ് തുടര്‍ച്ചയായി തന്റെ സിനിമകളിലൂടെ കേന്ദ്രസര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ബിജെപി നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Previous Post Next Post