യാക്കോബായ സഭയ്ക്ക് പുതിയ ഇടയന്‍; ശ്രേഷ്ഠ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവാ അഭിഷിക്തനായി

യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് ചുമതലയേറ്റു. ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എന്നതാണ് ഇനിയുള്ള സ്ഥാനപ്പേര്.
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ സെന്റ്‌മേരീസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ സ്ഥാനാരോഹണ ശുശ്രൂഷ നിര്‍വഹിച്ചു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരായി. സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ചുള്ള പ്രമാണം വായിച്ച ശ്രേഷ്ഠ ബാവ അന്ത്യോഖ്യാ പാരമ്ബര്യം ഉയര്‍ത്തിപ്പിടിച്ച്‌ മുന്നോട്ടു പോകുമെന്നും പ്രഖ്യാപിച്ചു. പിന്നാലെ സഭയുടെ സ്ഥാന ചിഹ്നങ്ങളും ശ്രേഷ്ഠ ബാവയെ അണിയിച്ചു.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി എട്ടരയോടെ ആരംഭിച്ച സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി അതിഥികളെ പാത്രിയര്‍ക്കീസ് ബാവ വേദിയിലേക്ക് സ്വാഗതം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ നന്ദി അറിയിക്കുകയും ചെയ്തു. പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചതിനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പാത്രിയര്‍ക്കീസ് ബാവാ നന്ദി അറിയിച്ചത്. ഇരു പ്രതിനിധി സംഘങ്ങളെയും പാത്രിയര്‍ക്കീസ് ബാവാ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധി സംഘത്തിന് പുറമെ മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത തുടങ്ങിയവരും ചടങ്ങുകളുടെ ഭാഗമായിരുന്നു.

സിറിയയിലെ ഡമാസ്‌കസ് ആണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘര്‍ഷഭരിതമായ സാഹചര്യം പരിഗണിച്ചാണ് ചടങ്ങ് ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ അച്ചാനെയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രമായ പാത്രിയര്‍ക്കാ സെന്ററിനോടു ചേര്‍ന്നുള്ള സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിലേക്ക് മാറ്റിയത്.
Previous Post Next Post