ഏറ്റുമാനൂർ : അഘോരമൂർത്തിയും അഭീഷ്ടവരദായകനും സർവ്വകലകളുടെയും നാഥനുമായ ഏറ്റുമാനൂരപ്പന്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. തന്ത്രിമുഖ്യൻ താഴ്മൺ മഠം ബ്രഹ്മശ്രീ കണ്ഠര് രാജീവര്, ബ്രഹ്മശ്രീ കണ്ഠര് ബ്രഹ്മദത്തൻ, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ഇങ്ങേത്തല രാമൻ സത്യനാരായണൻ എന്നിവരുടെ കാർമികത്വത്തിൽ വ്യാഴാഴ്ച ഉത്സവം കൊടിയേറി.
ഉത്സവത്തിന്റെ നാലാം ദിനമായ ഇന്ന് (ഞായറാഴ്ച) രാവിലെ 7ന് ശ്രീബലി. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം ഇന്നത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പഞ്ചാരിമേളത്തിൽ 85ൽപ്പരം കലാകാരന്മാർ പങ്കെടുക്കും. വൈകീട്ട് 5ന് കാഴ്ചശ്രീബലി. തുടർന്ന് കലാമണ്ഡലം വിനയൻ & പാർട്ടിയുടെ സ്പെഷ്യൽ പഞ്ചവാദ്യം. കലാപരിപാടികളിൽ ഇന്ന് പ്രധാനമായ ചടങ്ങ് വൈകീട്ട് 10നുള്ള മേജർസെറ്റ് കഥകളിയാണ്. കല്യാണ സൗഗന്ധികം, നരകാസുരവധം കഥകൾ ഇന്ന് അരങ്ങേറും. പ്രഫ: കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഭീമനായി അരങ്ങിലെത്തും.