ഭാര്യയുടെ പീഡനം സഹിക്കാനാവാതെ മറ്റൊരു യുവ ടെക്കികൂടി ജീവനൊടുക്കി. മുംബയില്‍ സോഫ്ട്‌വെയർ കമ്ബനിയായ ടിസിഎസില്‍ ജോലിചെയ്തിരുന്ന ഇരുപത്തഞ്ചുകാരനായ മാനവ് ശർമയാണ് ജീവനൊടുക്കിയത്.
വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും ആത്മഹത്യയ്ക്കുള്ള കാരണവും വ്യക്തമാക്കുന്ന ഏഴുമിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ പോസ്റ്റുചെയ്തശേഷം തൂങ്ങിമരിക്കുകയായിരുന്നു. അടുത്തിടെയാണ് ഭാര്യയുടെ പീഡനങ്ങളില്‍ മനംമടുത്ത് ബംഗളൂരുവിലെ സോഫ്ട്‌വെയർ എൻജിനീയറായ അതുല്‍ സുഭാഷ് ജീവനൊടുക്കിയത്.
മാനവ് പോസ്റ്റുചെയ്ത വീഡിയോയില്‍ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുണ്ട്. ഒപ്പം പുരുഷന്മാരുടെ പോരാട്ടങ്ങളെക്കുറിച്ച് അവബോധമുണ്ടാവണമെന്നും അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്. 'ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവർ വളരെ ഏകാന്തത അനുഭവിക്കുന്നുണ്ട്' എന്നാണ് മാനവ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
ഡിഫൻസ് കോളനിയിലെ താമസക്കാരനായ മാനവ് കുറച്ചുനാളുകളായി മുംബയിലാണ് ജോലിനോക്കുന്നത്. ഭാര്യ നികിതയും ഇയാള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു വിവാഹം. കുറച്ചുനാള്‍ പ്രശ്നമില്ലാതെ പോയെങ്കിലും തുടർന്ന് പ്രശ്നങ്ങള്‍ തുടങ്ങി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഭാര്യ പ്രശ്നമുണ്ടാക്കിയിരുന്നതെന്നാണ് മാനവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി മാനവിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.