"വെൽക്കം ഹോം" സുനിത; അനന്താകാശത്ത് നിന്ന് ആഴക്കടലിൻ പരപ്പിലേക്ക് പറന്നിറങ്ങി ഡ്രാഗണ്‍ പേടകം


മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷം സുനിതാ വില്യംസും സംഘവും ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യൻ സമയം 3.27ഓടു കൂടിയാണ് ഡ്രാഗണ്‍ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലില്‍ ലാൻഡ് ചെയ്തത്.

നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച്‌ വില്‍മോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോ‍ർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. യാത്രികരെ കപ്പലിലേക്ക് മാറ്റുന്ന നടപടികള്‍ തുടങ്ങി. യാത്രികർ അടക്കമുള്ള പേടകമാണ് കപ്പലിലേക്ക് മാറ്റിയത്. തുടർന്ന് അടിയന്തര പരിശോധനകള്‍ നടത്തും.


ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച്‌ വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച്‌ വില്‍മോറും ഐഎസ്‌എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. ഇതിനെല്ലാം ഒടുവിലാണ് സുനിതയുടെയും ബുച്ചിൻറെയും മടക്കയാത്ര 2025 മാർച്ചിലേക്ക് നീട്ടിയത്.

Previous Post Next Post