മൂന്ന് പതിറ്റാണ്ടിനു ശേഷം രാജ്യ തലസ്ഥാനത്ത് ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയായി വിവിധ പേരുകൾ പരിഗണിച്ചെങ്കിലും ഏറ്റവുമൊടുവിൽ നറുക്ക് വീണത് രേഖയ്ക്ക് ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത ഷാലിമാര്‍ ബാഗിന്റെ എംഎല്‍എ ആയത്. ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയുമാണ് രേഖ. എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ രേഖ, ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ വഴികളിൽ സുപരിചിതയാണ്.
ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നാണ് രേഖ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്റെ (ഡിയുഎസ്‌യു) മുന്‍ പ്രസിഡന്റ് ആയിരുന്നു ഇവർ. 1996-97 വര്‍ഷത്തിലാണ് ഇവര്‍ ഡിയുഎസ്‌യുവിനെ നയിച്ചത്. 2007 ലും 2012 ലും ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി. 5.3 കോടി രൂപയുടെ ആസ്തിയാണ് രേഖ ഗുപ്തയ്ക്കുള്ളത്.
ബിരുദധാരി കൂടിയാണ് രേഖ. നിലവിൽ ബിജെപി മഹിളാ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നുണ്ട്. സാമൂഹിക രംഗത്തും സ്ത്രീ ശാക്തീകരണ വിഷയങ്ങളിലും സജീവമായി ഇടപ്പെടൽ നടത്തുന്ന വ്യക്തി കൂടിയാണിവർ. ബിജെപി യുവമോർച്ചയിലും സുപ്രധാന പദവി വഹിച്ചിട്ടുണ്ട്.