തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഫാന്റെ മൊഴി അതീവരഹസ്യമായി പൊലീസ് രേഖപ്പെടുത്തിയപ്പോഴാണ് സാമ്ബത്തിക ബാധ്യതയാണ് ക്രൂരകൃത്യത്തിന് കാരണമായതെന്ന നിഗമനത്തിലേക്ക് എത്താന്‍ സഹായിച്ചത്. ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്.
സൗദിയില്‍ കടത്തില്‍ പെട്ട പിതാവ് യാത്രാവിലക്ക് വന്ന കുരുക്കിലായതോടെ, നാട്ടിലേക്ക് പണം അയയ്ക്കാതായി. വീട്ടിലെ ചെലവുകള്‍ക്കായി ഉമ്മയ്ക്ക് പലപ്പോഴും കടം വാങ്ങേണ്ടി വന്നു. കടം പെരുകി ഏകദേശം 65 ലക്ഷം രൂപയോളം എത്തി. 12 പേരില്‍ നിന്നാണ് മിക്കവാറും പലപ്പോഴായി കടം വാങ്ങിയിരുന്നത്. ഒരാളില്‍ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളില്‍ നിന്ന് വീണ്ടും കടം വാങ്ങിയിട്ടായിരുന്നു.
മുത്തശ്ശി സല്‍മാ ബീവിയെ കൊലപ്പെടുത്തിയ ശേഷം കൈക്കലാക്കിയ മാല പണയംവെച്ച് കിട്ടിയ 74,000 രൂപയില്‍നിന്ന് 40,000 രൂപ അഫാന്‍ സ്വന്തം അക്കൗണ്ട് വഴി കടക്കാര്‍ക്ക് നല്‍കിയതും കടക്കാരുടെ നിരന്തര ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റതോടെയാണ്. ഉമ്മയുടെ ചികിത്സാ ചെലവും സഹോദരന്റെ വിദ്യാഭ്യാസ ചെലവും കണ്ടെത്താനാകാതെ അഫാന്‍ ബുദ്ധിമുട്ടിയിരുന്നു. ജോലി ഇല്ലാത്തതും നിത്യച്ചെലവിനുപോലും പണം കണ്ടെത്താനാകാത്തതും സ്‌നേഹിച്ച പെണ്‍കുട്ടിയെ ഒപ്പം കൂട്ടുന്നതിലുണ്ടായ പ്രതിസന്ധിയും അഫാനെ അസ്വസ്ഥനാക്കി.
ഒരു ഘട്ടത്തില്‍ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയുണ്ടായി. പണം നല്‍കിയവര്‍ തിരികെ ചോദിക്കാന്‍ ആരംഭിച്ചതോടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ ആത്മഹത്യ ചെയ്യുമ്ബോള്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരേയും താന്‍ തന്നെ കൊല്ലാമെന്ന തീരുമാനം എടുത്തതെന്നും അഫാന്‍ പോലീസിനോട് പറഞ്ഞു. ഉമ്മയേയും സഹോദരനേയും ഇല്ലാതാക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും മൊഴിയിലുണ്ട്.