വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ഇന്നലെ നടത്തിയ രക്തപരിശോധനയിലാണ് മാർപാപ്പയുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചത്. നിലവിൽ അദ്ദേഹത്തിന്റെ പനി മാറിയെന്നും കുറച്ചു ദിവസങ്ങൾ കൂടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നും വത്തിക്കാൻ അറിയിച്ചു.
ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലാണ് മാർപാപ്പ. മാർപാപ്പയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് സ്വയം ശ്വസിക്കാനാകുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി. ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിലാണ് മാർപാപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ 14ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ ചികിത്സ ഏഴു ദിവസം പിന്നിട്ടിരിക്കുകയാണ്. അതിനിടെ മാർപാപ്പയുടെ രോഗമുക്തിക്കായി ലോകമെമ്പാടുമുള്ള രൂപതകളുടെ ആഹ്വാനപ്രകാരം പ്രാർഥനകൾ തുടരുകയാണ്. റോം അതിരൂപതയിലെ എല്ലാ ഇടവകകളിലും ഇന്നലെ വൈകുന്നേരം ഒരു മണിക്കൂർ നിശബ്ദ ദിവ്യകാരുണ്യ ആരാധന നടത്തി.