പോലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ പെരുമ്ബായിക്കാട് കോത്താട് അനിക്കല്‍ ജിബിൻ ജോർജ് (27) പണ്ടേ പ്രശ്നക്കാരനെന്ന് നാട്ടുകാർ.
പ്ലസ് ടു പഠനത്തിനു ശേഷമാണ് ഉപരിപഠനത്തിന് ഇയാളെ സിംഗപ്പൂരിലേക്ക് അയച്ചത്. അവിടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതോടെ നാട്ടിലേക്ക് മടക്കിയയച്ചു.
തിരികെയെത്തിയ ഇയാള്‍ ചെന്നുപെട്ടത് ലഹരി മാഫിയ സംഘത്തില്‍. ലഹരി ഉപയോഗത്തിന് പണം ലഭിക്കാൻ ഇയാള്‍ പിതാവിനെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഇതിന്‍റെ പേരില്‍ ഇയാള്‍ പിതാവിനെ തൊഴിക്കുക പോലും ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.
കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ആറാട്ടു ദിവസം ഇയാള്‍ പ്രശ്നമുണ്ടാക്കുകയും നിലവിളക്ക് ഉപയോഗിച്ച് ക്ഷേത്രഭാരവാഹിയുടെ തലയ്ക്കടിക്കുകയും ചെയ്തത് രണ്ടു വർഷം മുമ്ബാണ്. 2022 മുതല്‍ ഗാന്ധിനഗർ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ കേസുകളുണ്ട്. ആകെ ഏഴു കേസുകളില്‍ പ്രതിയാണ്.
മരണകാരണം ആന്തരിക രക്തസ്രാവം
ഗാന്ധിനഗർ: കോട്ടയം കാരിത്താസില്‍ പോലീസുകാരൻ ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രഥമിക വിവരം. വാരിയെല്ലുകള്‍ ഓടിയുകയും ശ്വാസകോശത്തിന് ക്ഷേതമേറ്റതായും സൂചനയുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കും പോലീസ് അധികാരിക്കും വിട്ടുനല്‍കി. ഇന്നലെ പുലർച്ചെ ഒന്നോടെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം പ്രസാദിന് നെഞ്ചിന് ചവിട്ടേറ്റത്.
തെള്ളകത്തെ തട്ടുകടയില്‍ സംഘർഷമുണ്ടാക്കിയ പെരുമ്ബായിക്കാട് സ്വദേശി ജിബിൻ ജോർജിന്‍റെ ദൃശ്യം പകർത്താൻ ശ്യം പ്രസാദ് ശ്രമിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ജിബിൻ പോലീസുകാരനായ ശ്യാം പ്രസാദിനെ മർദിക്കുകയും ഇതിനിടെ വീണുപോയ ശ്യാം പ്രസാദിന്‍റെ നെഞ്ചില്‍ ചവിട്ടുകയും ചെയ്തു. തുടർന്ന് പരിക്കേറ്റ ശ്യാം പ്രസാദിനെ ആശുപതിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.