പേവിഷബാധയേറ്റു ചികിത്സയില്‍ കഴിയുന്ന 9 വയസ്സുകാരനു വേണ്ടി ഒരു നാടു മുഴുവൻ പ്രാർഥനയോടെയും നിറകണ്ണുകളോടെയും കാത്തിരിക്കുന്നു.
രണ്ടാഴ്ച മുൻപു സൈക്കിളില്‍ പോകുമ്ബോള്‍ തെരുവുനായ ആക്രമിച്ച വിവരം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. ചാരുംമൂട് സ്വദേശിയാണു കുട്ടി. പനി ബാധിച്ചതിനെത്തുടർന്നു നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്.
തുടർന്നു തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തെരുവുനായ കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറില്‍ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോള്‍ തുടയില്‍ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലില്‍ കൊണ്ടതായാണു നിഗമനം. കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികള്‍ക്കും ആരോഗ്യ വകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവയ്പു നല്‍കി.