മൊബൈല്‍ ഫോണ്‍ പിടിച്ചു‌ വെച്ചതിന് അധ്യാപകര്‍ക്ക് നേരെ കൊലവിളി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തു

മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാർഥിയെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തു.
പാലക്കാട് ആനക്കര ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുതെന്ന് കർശന നിർദേശമുള്ളതാണ്. ഇത് ലംഘിച്ചാണ് വിദ്യാർഥി മൊബൈല്‍ ഫോണ്‍ സ്കൂളില്‍ കൊണ്ടു വന്നത്. 

പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അധ്യാപകൻ പ്രധാന അധ്യാപകനെ ഏല്‍പ്പിച്ചു. മൊബൈൻ ഫോണ്‍ തിരികെ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രധാന അധ്യാപകന് മുന്നില്‍ വിദ്യാർഥിയുടെ കൊലവിളി. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി. 
ദൃശ്യങ്ങള്‍ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച്‌ തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുക എന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി. സംഭവത്തില്‍ സ്കൂള്‍ അധികൃതർ തൃത്താല പൊലീസില്‍ പരാതി നല്‍കി.
Previous Post Next Post