നെയ്യാറ്റിന്‍കരയില്‍ 'സമാധി' കേസില്‍ ദുരൂഹത. മരിച്ച ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്ന് അടുത്ത ബന്ധു മൊഴി നല്‍കി.
വ്യാഴാഴ്ച രാവിലെ വീട്ടിലെത്തി ഗോപൻ സ്വാമിയെ കണ്ടെ ബന്ധുവാണ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഗോപൻസ്വാമി നടന്നു പോയി സമാധിയായെന്നായിരുന്നു മകൻ രാജസേനന്റെ മൊഴി. മൊഴികളില്‍ വൈരുധ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ഗോപൻ സ്വാമി മരിച്ചശേഷം സമാധി സ്ഥലത്ത് കൊണ്ടുവെയ്ക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബത്തിന്‍റെ മൊഴിയില്‍ ദുരൂഹതയുണ്ട് പൊലീസ് പറയുന്നു. മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യണമെന്ന പൊലീസ് അപേക്ഷയില്‍ കലക്റുടെ തീരുമാനം ഇന്നുണ്ടാകും.
ആർഡിഒയുടെ സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കണമെന്നും മൃതദേഹമുണ്ടെങ്കില്‍ പോസ്റ്റുമോർട്ടം നടത്തണമെന്നാണ് പൊലീസിന്‍റെ ആവശ്യം. നെയ്യാറ്റിൻകര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപൻ സ്വാമി സമാധിയായെന്നും നാട്ടുകാർ അറിയാതെ അന്ത്യകർമ്മങ്ങള്‍ ചെയ്തുവെന്നുമാണ് കുടുംബം പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
എന്നാല്‍ ഗോപൻ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് നാട്ടുകാർ ആരോപണം ഉയർത്തിയതോടെയാണ് കല്ലറ തുറക്കാൻ പൊലീസ് തീരുമാനിച്ചത്. കലക്ടർ ഇന്ന് ഉത്തരവിട്ടാല്‍ ഫൊറൻസിക് വിദഗ്ധരുടെ സാനിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിക്കും. മരണ കാരണം പോസ്റ്റുമോർട്ടത്തില്‍ വ്യക്തമായാല്‍ മാത്രമേ പൊലീസ് ബന്ധുക്കളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയുള്ളൂ.