വല്ലപ്പുഴയില്‍ നിന്ന് കാണാതായ പതിനഞ്ചുകാരിയെ ഗോവയില്‍ നിന്നും കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
ആറു ദിവസത്തിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിസംബർ 30 ന് രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്.
വീട്ടില്‍ നിന്ന് ട്യൂഷന് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു. വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി കൂട്ടുകാരുടെ സമീപത്തുനിന്നാണ് പോയത്. കൂട്ടുകാരികളുടെ മുന്നില്‍ നിന്ന് തന്നെ വസ്ത്രം മാറി. മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെണ്‍കുട്ടി കൂട്ടുകാരികളുടെ സമീപത്തുനിന്നും പോയത്. ബന്ധുവീട്ടിലേക്ക് എന്ന വ്യാജേനയാണ് പതിനഞ്ചുകാരി പോയത്.
പെണ്‍കുട്ടി സ്കൂളിലെത്തിയില്ലെന്ന വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും പെണ്‍കുട്ടി പട്ടാമ്ബി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതല്‍ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്ബൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വെല്ലുവിളിയായി.
ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാർ, സിഐമാർ, എസ്‌ഐമാർ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്. ഈ നിർണായക ഘട്ടത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട് ട്രെയിൻ യാത്രക്കാരൻ പൊലീസിനെ ബന്ധപ്പെട്ടുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒപ്പമുണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടുകയും ചെയ്തിരുന്നു.