പത്തനംതിട്ട പീഡനം: നഗ്ന ദൃശ്യങ്ങള്‍ അയച്ചുകൊടുത്തത് പിതാവിന്റെ ഫോണിലേക്ക്, അറസ്റ്റിലായവരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളും,അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചിപ്പിച്ച്‌ പൊലീസ്.

പത്തനംതിട്ട :കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് സൂചിപ്പിച്ച്‌ പൊലീസ്.

നാലുപേർകൂടി ഇപ്പോള്‍ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 64 പേർ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതില്‍ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികള്‍ ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാൻ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചായിരിക്കും അറസ്റ്റുകള്‍. ഓട്ടോ ഡ്രൈവർമാരും പ്ലസ് ടു വിദ്യാർത്ഥികളും ഉള്‍പ്പെടെ ഇരുപതുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരുമാസം മുമ്ബ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും ഇക്കൂട്ടത്തിലുണ്ട്.

കാമുകനും സുഹൃത്തുകളുമുള്‍പ്പെട്ട വലിയൊരു ശൃംഖലയിലാണ് പെണ്‍കുട്ടി അകപ്പെട്ടത്. പല സ്ഥലങ്ങളില്‍ വച്ച്‌ ഒരേസമയം ഒന്നിലേറെപ്പേർ പീഡിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. 13 വയസുള്ളപ്പോള്‍ ഒന്നാംപ്രതിയും കാമുകനുമായ സുബിൻ മൊബൈല്‍ ഫോണില്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്ത് വശത്താക്കി കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കി. തുടർന്ന് ബൈക്കില്‍ കയറ്റി റബർ തോട്ടത്തിലെത്തിച്ച്‌ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തി.മറ്റൊരു ദിവസം പുലർച്ചെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയി ഷെഡില്‍ വച്ചും പീഡിപ്പിച്ചു.

ഇക്കാലത്ത് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത് സ്വന്തം അച്ഛന്റെ ഫോണായിരുന്നു. അതിലേക്കാണ് പെണ്‍കുട്ടിയുടേത് ഉള്‍പ്പെടെയുള്ള നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഈ മൊബൈല്‍ ഫോണിലായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്.

തന്റെ ആവശ്യം കഴിഞ്ഞശേഷം സുബിൻ കൂട്ടുകാർക്ക് കുട്ടിയെ കാഴ്ചവയ്ക്കുകയായിരുന്നു. നഗ്നദൃശ്യങ്ങള്‍ പകർത്തി അവരും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ ഉപയോഗിച്ചു.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡില്‍ നിന്നാണ് പെണ്‍കുട്ടിയെ പലരും കൂട്ടിക്കൊണ്ടുപോയിരുന്നത്. വൈകിട്ട് വീടിനു സമീപം കൊണ്ടുവിടും. സ്വകാര്യ ബസുകളില്‍ വച്ചുപോലും പെണ്‍കുട്ടി ഉപദ്രവത്തിനിരയായി. അഞ്ചുവർഷമാണ് ഇത്തരത്തില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പഠിക്കുന്ന സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം വെളിപ്പെടുത്തിയത്. 

Previous Post Next Post