പോലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും കണ്ണുവെട്ടിച്ച് ഇയാള്‍ വെണ്‍മണിയിലെ സ്‌കൂളിന്റെ സമീപമുള്ള മുളമ്ബള്ളി വയല്‍ പ്രദേശത്തെ കൊടുംകാട്ടില്‍ കുട്ടിയുമായി ഒളിക്കുകയായിരുന്നു. ഇവിടെ പുല്ലൊക്കെ വെട്ടി കരിയില കൂട്ടിയിട്ട് പായയും ബെഡ്ഷീറ്റും വിരിച്ചു തയാറാക്കി. ഇവിടേയ്ക്കാണ് ഇയാള്‍ കുട്ടിയുമായി എത്തിയത് .വളരെ നാടകീയമായിരുന്നു ഇരുപതുകാരന്റെ പ്രവൃത്തികള്‍. കുട്ടിയെ കാട്ടില്‍ എത്തിച്ച ശേഷം പോലീസിന്റെ ശ്രദ്ധ തിരിക്കാനായി വെട്ടിയാര്‍ വഴി മാങ്കാംകുഴിയിലേക്ക് മെയിന്‍ റോഡില്‍ സിസിടിവി ഉള്ള വഴിയിലൂടെ സഞ്ചരിക്കുകയും തുടര്‍ന്ന് കാടു പടര്‍ന്നു നില്‍ക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്. കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കി. പടനിലത്തുള്ള സുഹൃത്ത് എത്തിച്ച ബ്രഡ് അടക്കമുള്ള ഭക്ഷണസാധനങ്ങള്‍ കഴിച്ചാണ് കഴിഞ്ഞത്.ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ സുഹൃത്തിന്റെ സഹായത്തോടെ എത്തിച്ചിരുന്നു. ഇടയ്ക്ക് രക്ഷപ്പെടാന്‍ പണത്തിനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും പോലീസ് അവിടെ എത്തിയതറിഞ്ഞ് അച്ചന്‍ കോവിലാറിന്റെ തീരത്ത് കാട് വളര്‍ന്നു നില്‍ക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നു. പോലീസ് കാട്ടിനുള്ളില്‍ തെരയുന്നതിനിടെ തിട്ട ഇടിഞ്ഞ് അച്ചന്‍കോവിലാറ്റില്‍ വീണു. അവിടെ നിന്ന് നീന്തിക്കയറി കാട്ടിലെ ആഞ്ഞിലി മരത്തിന് മുകളില്‍ കയറി പതുങ്ങിയിരുന്നു. പോലീസിന്റെ ശ്രദ്ധ തിരിച്ച ശേഷം വീണ്ടും ഇയാള്‍ കാട്ടിലേക്ക് രക്ഷപ്പെട്ടു.
ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറിലധികം പേരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് വച്ച് ഇയാള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ പോലീസിനെ ഭയന്ന് ഉപേക്ഷിച്ചു. ഒരാഴ്ച്ചയോളം കാട്ടിനുള്ളില്‍ കുട്ടിയെ പീഡനത്തിന് വിധേയനാക്കി കഴിഞ്ഞു കൂടുകയായിരുന്നുവെന്ന് അനേ്വഷണത്തില്‍ വ്യക്തമായി. രണ്ടുവട്ടം പോലീസിന്റെ വലയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ദിവസങ്ങളോളം നൂറിലധികം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷനുകള്‍ ലോഡ്ജുകള്‍ ഹോം സ്‌റ്റേകള്‍, സ്ത്രീകള്‍ മാത്രം വാടകയ്ക്ക് താമസിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച് അനേ്വഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും ലഭ്യമാക്കി.