ആലപ്പുഴ: പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതിന് രണ്ട് യുവാക്കൾക്കെതിരെ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരെ വീട്ടിൽ അതിക്രമിച്ചുകയറിയതിനും പൊലീസ് കേസെടുത്തു. ഹരിപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.
സാമൂഹീക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ കാണുന്നതിന് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികൾ വീട്ടിലെത്തിയത്. അതേസമയം അവിടെയെത്തിയ പെൺകുട്ടികളുടെ കാമുകന്മാർ ഇവരെ കാണുകയും തമ്മിൽ തർക്കമുണ്ടാകുകയുമായിരുന്നു. ബഹളം കേട്ട് വീട്ടുകാർ ഉണർന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ കൂട്ടത്തിലൊരാളെ വീട്ടുകാർ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത പൊലീസ് മറ്റു മൂന്നുപേരെയും കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ പെൺകുട്ടികൾ രണ്ടുവർഷമായി ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി ബോധ്യപ്പെട്ടു. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ സഹപാഠിയായ വിദ്യാർത്ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആൺസുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ ഇവരുമായി രണ്ടുവർഷത്തോളം പരിചയമുള്ള ഇരുപതും ഇരുപത്തിരണ്ടും പ്രായമുള്ള രണ്ടുപേരും സ്ഥലത്തെത്തി. ഇവർപരസ്പരം കണ്ടതോടെ ബഹളമായെന്ന് ഹരിപ്പാട് എസ് എച്ച്ഒ മുഹമ്മദ് ഷാഫി പറഞ്ഞു.
വീട്ടിൽ പെൺകുട്ടിയുടെ അമ്മയും മുത്തച്ഛനും മുത്തശ്ശിയുമാണുണ്ടായിരുന്നത്. ബഹളം കേട്ട് ഇവർ ഉണർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.