ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍; ദേവസ്വങ്ങള്‍ക്ക് ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.


ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.

ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയില്‍ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

കേസില്‍ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകള്‍ക്ക് അടക്കം നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നല്‍കി. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍ നല്‍കിയ ഹർജി യിലാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയത്. ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങുകള്‍ക്ക് ഉത്തരവ് ബാധകമാകില്ല.

ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പുറത്തിറക്കിയ മാര്‍ദനിര്‍ദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. 250 വർഷത്തോളമായി ഉത്സവമാണ് ത്യശൂർ പൂരമെന്നും എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ വാദിച്ചു. ഹൈക്കോടതി ഉത്തരവ് പൂരം നടത്തിപ്പിനെ തന്നെ ബാധിക്കുമെന്ന് കപില്‍ സിബല്‍ പറഞ്ഞു. യൂനെസ്കോയുടെ പട്ടികയിലുള്ള ഉത്സവമാണ്. ആനകളുടെ എഴുന്നള്ളിപ്പ് നിയമങ്ങള്‍ പാലിക്കാതെയാണെന്നും ആനകളെ കൊണ്ട് പോകുന്നത് വലിയ അപകടസാധ്യതയിലാണെന്നും മൃഗസ്നേഹികളുടെ സംഘടന വാദിച്ചു.

പലയിടങ്ങളിലും ഏഴുന്നള്ളിപ്പിനിടെ ആന വിരണ്ട് ഓടിയിട്ടുണ്ടെന്ന് മൃഗസ്നേഹികളുടെ സംഘടന വാദിച്ചു. എന്നാല്‍, പൂരത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് കപില്‍ സിബല്‍ മറുപടി നല്‍കി.

Previous Post Next Post