'ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കി'; സിപിഎം സമ്മേളനത്തിന് റോഡില്‍ സ്‌റ്റേജ് കെട്ടിയതില്‍ പൊലീസ് കേസെടുത്തു



തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിന് ഗതാഗതം തടസ്സപ്പെടുത്തി റോഡില്‍ സ്റ്റേജ് കെട്ടിയതിനും, പ്രകടനം നടത്തിയതിനും പൊലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയുന്ന 500 ഓളം പേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

പൊതു ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയെന്ന് പൊലീസ് വ്യക്തമാക്കി. അനധികൃതമായി സംഘംചേരല്‍, ഗതാഗത തടസ്സം സൃഷ്ടിക്കല്‍, പൊലീസിനോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയവ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്നും നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് വേദി കെട്ടിയത്. ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്. ഇതേത്തുടര്‍ന്ന് ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍ പെട്ടിരുന്നു. റോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി വാങ്ങിയെന്നായിരുന്നു സിപിഎം പാളയം ഏരിയ സെക്രട്ടറിയുടെ വിശദീകരണം. വഞ്ചിയൂര്‍ ജങ്ഷനില്‍ സിപിഎം പൊതുസമ്മേളനത്തിന് റോഡ് തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത് വിവാദമായിരുന്നു.

Previous Post Next Post