കാൻസറിനെതിരെ മരുന്ന് കണ്ടുപിടിച്ചു! ലോകമെമ്ബാടുമുള്ള ആളുകള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യ വാക്സിനുമായി റഷ്യ.


കാൻസർ എന്ന മാരക രോഗത്തിനെതിരായ പോരാട്ടത്തില്‍ ലോകമെമ്ബാടുമുള്ളവർക്ക് പ്രതീക്ഷ നല്‍കുന്ന സുപ്രധാന മുന്നേറ്റവുമായി റഷ്യ.

2025 ൻ്റെ തുടക്കത്തില്‍ പുറത്തിറക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ എംആർഎൻഎ കാൻസർ വാക്സിൻ റഷ്യ വികസിപ്പിച്ചെടുത്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ വാക്സിൻ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനം കാൻസർ ചികിത്സാ രംഗത്ത് ഒരു പുതിയ അധ്യായം തുറക്കുകയാണ്. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ റേഡിയോളജി മെഡിക്കല്‍ റിസർച്ച്‌ സെൻ്റർ ജനറല്‍ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഈ സുപ്രധാന വിവരം ലോകത്തെ അറിയിച്ചത്.

റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌, ഈ വാക്സിൻ കാൻസർ ചികിത്സയില്‍ ഒരു നിർണായക വഴിത്തിരിവാകും. പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ട്യൂമർ വളർച്ചയും മെറ്റാസ്റ്റാസിസും (കാൻസർ പടരുന്നത്) തടയുന്നതില്‍ ഈ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഗമാലേയ നാഷണല്‍ റിസർച്ച്‌ സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ഗിൻ്റ്സ്ബർഗ് പറയുന്നു. പുതിയ തലമുറ കാൻസർ വാക്സിനുകളും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളും കണ്ടുപിടിക്കുന്നതിന് തങ്ങള്‍ വളരെ അടുത്താണെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഈ വർഷം ആദ്യം പ്രസ്താവിച്ചിരുന്നു.

ഈ വാക്സിൻ്റെ ഏറ്റവും വലിയ പ്രത്യേകത, ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസിൻ്റെ (എഐ) സഹായത്തോടെ കാൻസർ വാക്സിൻ നിർമ്മാണ പ്രക്രിയ മണിക്കൂറുകള്‍ക്കുള്ളില്‍ പൂർത്തിയാക്കാൻ കഴിയും എന്നതാണ്. നിലവില്‍, ഒരു കാൻസർ വാക്സിൻ നിർമ്മിക്കാൻ വളരെയധികം സമയവും പരിശ്രമവും ആവശ്യമായിരുന്നു. സങ്കീർണമായ ഗണിതശാസ്ത്ര കണക്കുകൂട്ടലുകള്‍ ഈ പ്രക്രിയയെ വളരെ ദൈർഘ്യമേറിയതാക്കി മാറ്റിയിരുന്നു. എന്നാല്‍, എഐ-യുടെ സഹായത്തോടെ, പ്രത്യേകിച്ച്‌ ന്യൂറല്‍ നെറ്റ്‌വർക്ക് കമ്ബ്യൂട്ടിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്‌, ഈ പ്രക്രിയയെ വെറും 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ ചുരുക്കാൻ കഴിയുമെന്ന് വാക്സിൻ വിദഗ്ധർ പറയുന്നു. ഇത് കാൻസർ ചികിത്സയില്‍ ഒരു വലിയ മുന്നേറ്റമാണ്.

Previous Post Next Post