മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.
വ്യാഴാഴ്ച രാത്രിയോടെ ഡല്‍ഹിയിലെ വസതിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടൻ എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതരാണ് മരണവാർത്ത പുറത്തുവിട്ടത്.
2004 മുതല്‍ 2014 വരെയുള്ള യുപിഎ ഭരണകാലത്ത് തുടര്‍ച്ചയായ രണ്ട് തവണയാണ് മന്‍മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. പി വി നരസിംഹ റാവു ഗവണ്‍മെന്റിലെ ധനകാര്യമന്ത്രിയായിരുന്നു. ഇന്ത്യയില്‍ ഉദാരവല്‍ക്കരണത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന മൻ‌മോഹൻ സിങ് പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞൻ കൂടിയാണ്.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചുനാളുകളായി രാഷ്ട്രീയത്തില്‍ നിന്ന് അകലം പാലിച്ചിരിക്കുകയായിരുന്നു. 2024 ഏപ്രിലില്‍ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു. റിസർവ് ബാങ്ക് ഗവർണറായും രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്‌ടറായും ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗുർശരണ്‍ കൗർ. മക്കള്‍: ഉപിന്ദർ സിങ്, ദമൻ സിങ്, അമൃത് സിങ്.
Previous Post Next Post