നയാപൈസ ചെലവില്ലാതെ കോടികള്‍ വാരി.!! 2 വയനാട് മേപ്പാടിയിലെ ചെറിയ കടമുറിയിലെ തട്ടിക്കൂട്ട് സ്ഥാപനം..!! 12,000 നര്‍ത്തകര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.!!! തട്ടിപ്പ് പുറത്തറിഞ്ഞത് എംഎല്‍എ അപകടത്തില്‍പെട്ടത് കൊണ്ട് മാത്രം.!!!


കൊച്ചിയില്‍ സംഘടിപ്പിച്ച 'മൃദംഗനാദം' പരിപാടിയുടെ സംഘാടകരായ മൃദംഗവിഷൻ തട്ടിക്കൂട്ട് സ്ഥാപനമെന്ന് വിവരം.

ഇവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് തൃക്കാക്കര എംഎല്‍എ ഉമ തോമസിന് സ്റ്റേജില്‍നിന്ന് വീണു പരുക്കേറ്റത്. കൊച്ചിയില്‍ 12,000 നര്‍ത്തകര്‍ക്കു ഗിന്നസ് റെക്കോർഡ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്ത മൃദംഗവിഷന്‍ പ്രവര്‍ത്തിക്കുന്നതു വയനാട് മേപ്പാടിയിലെ ചെറിയ കടമുറിയിലാണ്. മേപ്പാടി ടൗണിലെ പോസ്റ്റോഫിസ് ബില്‍ഡിങ് എന്നറിയപ്പെടുന്ന ജ്യോതിസ് കോംപ്ലക്സിലാണ് ഈ കടമുറി.

സ്ഥാപനത്തിനു പുറത്ത് ആകെയുള്ളതു മൃദംഗവിഷൻ എന്നെഴുതിയ ബോർഡ് മാത്രം. 2 പേർ വല്ലപ്പോഴും ഓഫിസില്‍ വരാറുണ്ടെന്നു സമീപത്തെ വ്യാപാരികള്‍ പറഞ്ഞു. മാഗസിൻ നിർമാണമാണെന്നാണ് ഇവർ പറഞ്ഞതെന്നും വ്യാപാരികള്‍ വ്യക്തമാക്കി. 2 വർഷത്തിലധികമായി സ്ഥാപനം ഇവിടെയുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. റിഖോഷ് കുമാറാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും ഇയാള്‍ വല്ലപ്പോഴും വരാറുണ്ടെന്നും കെട്ടിട ഉടമ അറിയിച്ചു.

'മൃദംഗനാദ'ത്തിനു പിന്നില്‍ നയാപൈസ ചെലവില്ലാതെ കോടികള്‍ വാരാനുള്ള കൗശലമെന്നും സംശയം ഉയരുന്നുണ്ട്. നൃത്തപരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് പണം വാങ്ങുകയും അങ്ങനെ എത്തിയവരെ ചേർത്ത് സംഘനൃത്തം നടത്തി ഗിന്നസ് ബുക്കില്‍ പേരു വരുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ സംഘാടകർ ചെയ്തത്. സംസ്ഥാനത്തെ മികച്ച കമ്ബനികളില്‍നിന്നു സ്പോണ്‍സർഷിപ് ഇനത്തിലും നല്ല തുക കൈപ്പറ്റി എന്നാണ് സൂചന.

വളരെ ലളിതമായിരുന്നു സംഘാടകരുടെ പദ്ധതി. സംസ്ഥാനത്തുടനീളമുള്ള നൃത്താധ്യാപകരെ വലിയൊരു നൃത്തപരിപാടി സംഘടിപ്പിക്കുന്ന കാര്യമറിയിക്കുന്നു. പതിനായിരത്തിലേറെ പേരെ അണിനിരത്തി തമിഴ്‌നാട് സ്വന്തമാക്കിയ ഗിന്നസ് റെക്കോർഡ് കേരളത്തിനു കിട്ടുന്നതിനു വേണ്ടി ഭരതനാട്യം അഭ്യസിക്കുന്ന കുട്ടികളെ അയയ്ക്കണം, ഗിന്നസ് റെക്കോർഡ് നേടിയ സംഘത്തില്‍ ഉണ്ടായിരുന്നു എന്ന സർട്ടിഫിക്കറ്റ് ഇവർക്കു നല്‍കും എന്നതായിരുന്നു ഓഫർ. നല്ല കാര്യമെന്നു കേട്ടതോടെ മിക്കവരും സമ്മതിച്ചു. സംഘാടകർ ഒരു കാര്യം കൂടി അറിയിച്ചു, പങ്കെടുക്കുന്ന കുട്ടികള്‍ ചെറിയ തുക റജിസ്ട്രേഷൻ ഫീസായി നല്‍കണം. നൃത്താധ്യാപകർ ഇക്കാര്യം ശിഷ്യരുടെ മാതാപിതാക്കളെ അറിയിച്ചു. മക്കള്‍ക്കു ചെറിയ പ്രായത്തില്‍ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാൻ അവസരം കിട്ടുന്നതിന്റെ പേരില്‍ എല്ലാവരും സമ്മതിച്ചു.

പിന്നെയാണു സംഘാടകർ റജിസ്ട്രേഷൻ ഫീസ് വെളിപ്പെടുത്തിയത്. 2000 രൂപ മുതല്‍ 5000 രൂപ വരെയാണ് റജിസ്ട്രേഷന് മാത്രം വേണ്ടത്. 1000 രൂപ മുതല്‍ 1600 രൂപ വരെ ഭരതനാട്യത്തിനുള്ള വസ്ത്രങ്ങള്‍ക്കു വേണം. മേയ്ക്‌അപ് അടക്കമുള്ള ബാക്കി ചെലവുകള്‍ പങ്കെടുക്കുന്നവർ വഹിക്കണം. ഇതിനു പുറമെ കാസർകോട് മുതല്‍ തിരുവനന്തപുരം വരെയുള്ളവർ അവിടെനിന്ന് കൊച്ചിയിലേക്ക് വന്നു പോകാനും താമസിക്കാനുമുള്ള ചെലവുകളും സ്വന്തമായി എടുക്കണം. മാതാപിതാക്കള്‍ക്കു സ്റ്റേഡിയത്തില്‍ കയറി മക്കളുടെ നൃത്തം കാണമെങ്കില്‍ പ്രത്യേകം ടിക്കറ്റെടുക്കണമെന്നും നിർദേശിച്ചു. 149, 299 എന്നിങ്ങനെ 2 ടിക്കറ്റുകളാണ് എടുക്കേണ്ടിയിരുന്നത്.

സംഘാടകരായ മൃദംഗവിഷന്‍ നൃത്തപരിപാടി സംഘടിപ്പിക്കാൻ തീരുമാനിക്കുന്നു, ഇത് ഇവന്റ് മാനേജ്മെന്റ് കമ്ബനിയെ അറിയിക്കുന്നു, ഈ കമ്ബനി മന്ത്രിയും എംപിയും എംഎല്‍എയും സിറ്റി പൊലീസ് കമ്മീഷണറും അടക്കമുള്ളവരെ ക്ഷണിക്കുന്നു, സ്റ്റേഡിയം ബുക് ചെയ്യുന്നു. പരിപാടിയുടെ നടത്തിപ്പിനും സുരക്ഷാ കാര്യങ്ങള്‍ക്കുമായി ചെലവാകുക ഏതാനും ലക്ഷങ്ങള്‍ മാത്രം. സംഘാടകർക്കു പണം അങ്ങോട്ടു നല്‍കിയും സ്വന്തം ചെലവിലും സ്റ്റേഡിയത്തില്‍ വന്ന് നർത്തകർ നൃത്തം ചെയ്തു പോകുമ്ബോള്‍ സംഘാടർക്കു ലഭിക്കുന്നതു കോടിക്കണക്കിനു രൂപ. ഒപ്പം ഗിന്നസ് റെക്കോർഡും. പ്രമുഖ ബ്രാന്‍ഡുകളില്‍നിന്ന് ലഭിക്കുന്ന സ്പോണ്‍സർഷിപ് വരുമാനം വേറെ.

2 കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് 15,000 രൂപയോളം ചെലവ് വന്ന മാതാപിതാക്കളുണ്ട്. കൊച്ചിയിലെത്തിയ ഇവരെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോകുമ്ബോള്‍ 4 മണിക്കൂറോളം ബസില്‍ ഇരുത്തിയെന്നും പരാതി ഉയർന്നു. ഏതു വിധത്തിലാണ് 12,000 ആളുകളെ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തുടക്കത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുണ്ട്. ഒരേ വാതിലില്‍ കൂടിയാണ് ഇത്രയും പേരെ മൈതാനത്തേക്ക് കയറ്റിയതും തിരിച്ചിറക്കിയതും. ഉമ തോമസിനുണ്ടായ അപകടത്തിനു പുറമെ വലിയ അപകടങ്ങള്‍ക്കുവരെ സാധ്യതയുണ്ടായിരുന്നത്ര സുരക്ഷാ വീഴ്ചയാണ് ഇവിടെ സംഭവിച്ചതെന്നാണു വിലയിരുത്തല്‍.

Previous Post Next Post