പരിപാടികള്‍ക്ക് സ്റ്റേജില്‍ മുൻവശത്ത് ഇരുമ്ബ് പൈപ്പിങ് വെയ്ക്കാറില്ലെന്നും അലങ്കാരങ്ങള്‍ മാത്രമാണ് ഉണ്ടാവാറുള്ളതെന്നും സംഘാടകര്‍.
റിബണ്‍ കണ്ടപ്പോള്‍ തെറ്റിദ്ധരിച്ച് പിടിച്ചതാകാമെന്നും ന്യായീകരിക്കാന്‍ പറയുന്നതല്ലെന്നും പ്രതികരിച്ച് സംഘാടകര്‍. ചടങ്ങ് ആദ്യം താഴെ നടത്താനാണ് തീരുമാനിച്ചിരുന്നത്.
പിന്നീട് വിളക്ക് പുല്ലില്‍ വെയ്ക്കുന്നത് ശരിയല്ലെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് മുകളിലെ സ്റ്റേജിലേക്ക് വെച്ചതെന്നും ഇവര്‍ പറയുന്നു. അപകടത്തിന് ശേഷം ഗിന്നസ് പരിപാടിക്ക് വേണ്ട പരിപാടി മാത്രമാണ് നടന്നതെന്നും ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചുവെന്നും സംഘാടകര്‍ വ്യക്തമാക്കി. അമ്ബതോളം രാജ്യങ്ങളില്‍ നിന്ന് ഈ ഗിന്നസ് പരിപാടി അവതരിപ്പിക്കാനായി മത്സരാര്‍ഥികളും അവരുടെ രക്ഷിതാക്കളും കാത്തിരിക്കുകയായിരുന്നു അതിനാലാണ് ഗിന്നസിന്റെ പരിപാടി മാത്രം നടത്തിയത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്നും സംഘാടകരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അനുമതികളെല്ലാം വാങ്ങിയിട്ടുണ്ട്. പുറകുവശം വഴി കയറാനുള്ള വഴി കൊടുത്തിട്ടുണ്ടായിരുന്നു. എട്ട് അടിയുള്ള സ്റ്റേജാണ്. ന്യായീകരിക്കാന്‍ പറയുന്നതല്ല, റിബണ്‍ കണ്ടപ്പോള്‍ ബലമുള്ളതാണെന്ന് തെറ്റിദ്ധരിച്ച് അവര്‍ പിടിച്ചുപോയതാകാം. ഒരു സ്‌റ്റേജിലും മുന്‍വശത്ത് ഇരുമ്ബ് ബാരിക്കേഡ് ഉണ്ടാവാറില്ല. ക്ഷണിക്കപ്പെട്ട 10 പേര്‍ മാത്രം സ്‌റ്റേജിലുണ്ടാവുമെന്നാണ് കരുതിയത്. എന്നാല്‍ വിളക്ക് കത്തിക്കുന്നത് ഈ സ്‌റ്റേജിലേക്ക് പോയപ്പോള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ആളുകള്‍ ഇതിലേക്ക് കയറി'- സംഘാടകരില്‍ ഒരാള്‍ പറഞ്ഞു.
അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകർക്കെതിരെ കേസെടുക്കും. ഇതില്‍ എഡിജിപി മനോജ് എബ്രഹാം കൊച്ചി കമ്മീഷണർക്ക് നിർദേശം നല്‍കി.